ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്താണ് നാളെ (ആഗസ്ത് 5) രാമക്ഷേത്രം നിർമ്മാണത്തിനുള്ള പണിയാരംഭിക്കുന്നത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന് ശിലാന്യാസം നടത്തുന്നത്. ഇത് ഇന്ത്യൻ മതനിരപേക്ഷതയുടെ ദുരന്ത പതനമാകാം. രാജ്യത്തിൻ്റെ മതനിരപേക്ഷ ജനാധിപത്യഘടനക്കു നേരെ ഉയർന്നു വരുന്ന മതരാഷ്ട്രവാദത്തിൻ്റെ ആസന്ന ഭീഷണി.
രാമക്ഷേത്രത്തിന് ട്രസ്റ്റുണ്ടാക്കി അതിൻ്റെ നേതൃത്വത്തിൽ ക്ഷേത്രം പണിയാനാണ് കോടതി നിർദ്ദേശിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ ഹിന്ദുത്വ ആഘോഷമാക്കി ന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷതക്കുമെതിരായ വിജയാഹ്ളാദമാക്കി നിർമ്മാണ പ്രവർത്തനങ്ങളെ മാറ്റുകയാണ്. രാജ്യത്തെ ഭയപ്പെടുത്തുകയാണ്. ഹിന്ദു രാഷ്ട്ര സംസ്ഥാപനത്തിനുള്ള നിർണ്ണായക ചുവടുവെപ്പായി ആർഎസ്എസ് നേതാക്കൾ ക്ഷേത്ര നിർമ്മാണത്തെ കൊണ്ടാടുകയാണ്. ഭൂമിപൂജയും ശിലാന്യാസവുമായവർ ഹിന്ദു രാഷ്ട്രത്തിനായുള്ള വിളംബര പ്രഖ്യാപനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്.
ബി ജെ പിക്കാരോടൊപ്പം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിൽ ആവേശപ്രകടനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണെന്നത് ഇന്ത്യൻ മതനിരപേക്ഷതയുടെ പതനഗതിക്ക് വേഗം കൂട്ടുന്നതിൻ്റെ സൂചനകളാണ്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അവർ അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത വിളിച്ചു പറഞ്ഞു നമ്മുടെ മതനിരപേക്ഷ സംസ്കാരത്തെയും ചരിത്രത്തെയും അപഹസിക്കുകയാണ്. ബിജെപിയിലെയും കോൺഗ്രസിലെയും വരേണ്യരും ഹിന്ദുത്വവാദികളും ഇരു പാർടിയിലാണെങ്കിലും ഒരു പോലെ രാമക്ഷേത്ര നിർമ്മാണ ജ്വരം പടർത്തുകയാണ്.
ജനങ്ങളുടെ മതവിശ്വാസത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മതഭ്രാന്തന്മാരായ ഭരണവർഗ്ഗ നേതാക്കൾ ബാബറി മസ്ജിദിൻ്റെ താഴികകുടങ്ങൾ തകർത്തിട്ട അതേ മണ്ണിൽ തന്നെ ഇന്ത്യൻ മതനിരപേക്ഷതക്ക് ശവക്കുഴി തീർത്ത് രാഷ്ട്രശരീരത്തെ കാർന്നുതിന്നുന്ന വർഗീയവൈറസുകളെ പ്രജനനം ചെയ്യിക്കുകയാണ്... ചരിത്രം ഇവർക്കൊന്നും ഒരിക്കലും മാപ്പ് നൽകില്ല ....