യു.കെയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ച വ്യക്തിക്ക് അവശത അനുഭവപ്പെട്ടതോടെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്‌സിന്റെ (AZD1222 വാക്സിൻ ) അന്തിമഘട്ട പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതൊരു സ്വാഭാവിക നടപടിക്രമം മാത്രമാണ് എന്നാണ് നിര്‍മ്മാതാക്കളുടെ വിശദീകരണം. അസ്ട്രസെനെകയെന്ന കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ് ഓക്സ്ഫോർഡ് കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നത്.
രണ്ടു ഘട്ട പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ച AZD1222 വാക്സിനാകും ആദ്യം വിപണിയില്‍ എത്തുക എന്ന പ്രതീക്ഷയിലായിരുന്നു ലോകം. നേരത്തെ, വാക്‌സിൻ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നും, ആന്റിബോഡി, ടി-സെൽ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നും ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പരീക്ഷണ ഫലങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
യു.എസ്, യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ 30,000 ത്തോളം പേരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താനായിരുന്നു ഓക്സ്ഫോർഡിന്റെ പദ്ധതി. എന്നാല്‍ വാക്സിന്‍ സ്വീകരിച്ച വ്യക്തിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടതോടെ ലോകത്തെല്ലായിടത്തും ഉള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചു. ഇനി വിദഗ്ധ സംഘം നടത്തുന്ന വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷം മാത്രമേ പരീക്ഷണം എന്ന് പുനരാരംഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.