ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി ആര്‍. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2-വിന്റെ ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടത്തിൽ സഹസംവിധായകൻ ഉൾപ്പെടെ മൂന്നു പേര്‍ മരിച്ചു. കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീഴുകയായിരുന്നു. ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകൻ ശങ്കറിനും അപകടത്തിൽ ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അദ്ദേഹത്തിനു ഒന്നും പറ്റിയിട്ടില്ലെന്ന് തമിഴ് സിനിമാ പ്രവർത്തകർ അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന കമൽ ഹാസനും രക്ഷപ്പെട്ടു.
പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകൻ ഉൾപ്പെടെയുള്ളവർ ഇരുന്ന ടെന്റിനു മുകളിലേക്കു മറിയുകയായിരുന്നു. ഹെവി ഡ്യൂട്ടി ലൈറ്റുകൾ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്.
"എൻ്റെ സിനിമാ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ അപകടമായിരുന്നു ഇന്നത്തേത്. എനിക്ക് എൻ്റെ മൂന്നു സഹപ്രവർത്തകരെ നഷ്ടമായി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനക്കു മുന്നിൽ ഒന്നുമല്ല എൻ്റെ വേദന. ഞാൻ അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു"- കമൽ ഹാസൻ ട്വീറ്റ് ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1992ൽ ഇറങ്ങി സൂപ്പർ ഹിറ്റായ ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. സിനിമയിൽ സേനാപതി എന്ന കഥാപാത്രമായാണ് കമൽ ഹാസൻ പ്രത്യക്ഷപ്പെടുന്നത്.