ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിച്ചു. പ്രശസ്ത മരുന്ന് നിർമാണ കമ്പനിയായ അസ്ട്രസേനെക്കയുമായി സഹകരിച്ചുകൊണ്ടാണ് ഓക്സ്ഫോഡ് വാക്സിന്‍ നിര്‍മ്മിക്കുന്നത്. നേരത്തെ ബ്രിട്ടണില്‍ പരീക്ഷണങ്ങളിൽ പങ്കെടുത്തവരിലൊരാൾക്ക് ശരീരികാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേയും പരീക്ഷണം താത്കാലികമായി നിർത്തിവെച്ചിരുന്നു.
സുരക്ഷാ വിവരങ്ങളുടെ സ്വതന്ത്ര അവലോകനത്തിന് ശേഷം പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്‌ആർഎ) ശുപാർശ ചെയ്തിരുന്നു. യുകെ-യിലെ വിദഗ്ധ ആരോഗ്യ സമിതി അന്വേഷണം അവസാനിപ്പിക്കുകയും പരീക്ഷണം പുനരാരംഭിക്കുന്നത് സുരക്ഷിതമാണെന്ന് അറിയിക്കുകയും ചെയ്തതായി അസ്ട്രസേനെക്ക അറിയിച്ചു. വാക്സിൻ പരീക്ഷണങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള തടസ്സങ്ങള്‍ സാധാരണമാണെങ്കിലും, ആസ്ട്ര-ഓക്സ്ഫോർഡ് പരീക്ഷണത്തിലെ തടസ്സം, മരുന്നിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു.
പരീക്ഷണങ്ങളുടെ ഭാഗമായി 18,000 ത്തോളം ആളുകൾക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഡോസ് നല്‍കിയതായി ഓക്സ്ഫോർഡ് അറിയിച്ചു. പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരുടെ സ്വകാര്യതയെ മാനിച്ച് ശാരീരികസ്വാസ്ഥ്യം പ്രകടിപ്പിച്ചയാളുടെ വിവരങ്ങൾ പുറത്തുവിടില്ലെന്നും കമ്പനി വ്യക്തമാക്കി.