കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണെന്നും 18 ശതമാനം കേസുകളും തിരുവനന്തപുരത്ത് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ആൾക്കൂട്ടമുണ്ടാക്കിക്കൊണ്ട് കുറേ നാളുകളായി നടത്തിവരുന്ന സമരങ്ങളെ കാണേണ്ടത്. നിരന്തരം ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവരും മാധ്യമങ്ങളും വേണ്ടത്ര ഗൗരവത്തോടെ ഇത് പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 39,258 ആകുമ്പോൾ അതിൽ 7047 പേർ തിരുവനന്തപുരം ജില്ലയിലാണ്. മരണങ്ങളുടെ കണക്ക് നോക്കുകയാണെങ്കിൽ, കഴിഞ്ഞദിവസം വരെ റിപ്പോർട്ട് ചെയ്ത 553 മരണങ്ങളിൽ 175 മരണങ്ങളും സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. അതായത് 32 ശതമാനം മരണങ്ങൾ. ചൊവ്വാഴ്ച ജില്ലയിൽ 681 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കൊവിഡിനൊപ്പം ജീവിക്കേണ്ട ഈ ഘട്ടത്തിൽ നമ്മൾ മുൻപുണ്ടായിരുന്ന രീതികളെ അടിമുടി മാറ്റിയിട്ടുണ്ട്. മീറ്റിങ്ങുകൾ കൂടുന്നത്, വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്, വിവാഹങ്ങൾ നടത്തുന്നത്, കടകൾ പ്രവർത്തിപ്പിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ സഹായകമായ രീതിയിലാണ് ചെയ്യുന്നത്. അതെല്ലാം അട്ടിമറിച്ചു കൊണ്ടാണ് സമരങ്ങൾ എന്ന പേരിൽ ആൾക്കൂട്ടം സൃഷ്ടിച്ച് കൊവിഡ് പ്രതിരോധത്തെ തകിടം മറിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.