ഓക്സ്ഫോർഡ് സര്‍വ്വകലാശാലയുടെ കൊവിഡ് വാക്‌സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. ഈ വർഷാവസാനത്തോടെ വാക്‌സിന് ആരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദി ടൈംസ് റിപ്പോർട്ട് ചെയ്തു.
മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രാസിനിക്കയുമായി ഒത്തുചേർന്ന് ഓക്സ്ഫോർഡ് സർവകലാശാല നടത്തുന്ന വാക്സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും ഡിസംബറോടെ വാക്‌സിന് അനുമതി ലഭിച്ചേക്കുമെന്നും റിപ്പോർട്ട് സൂചിപ്പിച്ചു. ആറ് മാസത്തിനുള്ളിൽ വാക്‌സിന്റെ സമ്പൂർണ്ണ വിതരണം സാധ്യമായേക്കുമെന്നും ടൈംസ് പറയുന്നുണ്ട്. വാക്‌സിൻ ആറ് മാസത്തിനുള്ളിൽ ഇറങ്ങുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ചിലപ്പോൾ അതിലും പെട്ടെന്ന് വിതരണം ആരംഭിച്ചേക്കുമെന്നും ഓക്സ്ഫോര്‍ഡ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വാക്‌സിൻ വിതരണത്തിനായി യുകെ ജോയിന്റ് കമ്മിറ്റി എടുത്ത തീരുമാനത്തോടനുബന്ധിച്ച് 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായിരിക്കും വാക്‌സിൻ വിതരണ സമയത്ത് പ്രഥമ പരിഗണന. വാക്‌സിൻ പരീക്ഷണം വിജയിച്ചയുടൻ 1 കോടി വാക്‌സിനുകളാണ് യുകെ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അനുമതി ലഭിച്ച ഉടൻ യുകെ ദേശീയ ആരോഗ്യ കേന്ദ്രം പൊതുവിതരണം ആരംഭിക്കും.