ഹലാല്‍ സിനിമയെക്കുറിച്ച് അക്കമിട്ട് പറഞ്ഞാല്‍ അതിങ്ങനെയാകും എന്നെനിക്ക് തോന്നുന്നു.
1, ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയിൽ ഉണ്ടുറങ്ങി ജീവിക്കുന്ന കുറേ ആളുകൾ ചേർന്ന് മതപരമായി അനുവദിനീയമായ ( ഹലാൽ ) സിനിമ എടുക്കാൻ ഇറങ്ങി തിരിക്കുന്നു. നിർമ്മാണവും അഭിനേതാക്കളും കഥ മുതൽ സെറ്റിലെ തൊഴിലാളികൾ വരെ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ ഉണ്ടെങ്കിലും സവിധായകനായി പൊതുധാരയിൽ നിന്ന് ഒരാൾ വേണമെന്ന് ചർച്ചകൂടി തന്നെ തീരുമാനിക്കുന്നു.
" നമ്മൾ ബഹുസ്വര സമൂഹത്തിൽ ഒരു പുതിയ പദ്ധതി ഇറക്കുമ്പോൾ ഒരു പൊതുധാരയിൽ നിന്നുള്ള ആൾ വേണം" എന്നാണ് ചർച്ചയിലെ തീരുമാനം. പൊതുധാരയിൽ നിന്ന് എന്ന് പറയുമ്പോൾ " മുസ്ലിം അല്ലാത്ത ഒരാൾ " എന്ന് ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട് .
യെസ്... ഇതാണ് ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ രാഷ്ട്രീയം. പരിസ്ഥിതി, മരം, ജലം എന്നൊക്കെ പറഞ്ഞ് ഓരോ ലൊട്ടുലൊഡുക്ക് സമരം ചെയുമ്പോഴും അതിന്റെ നേതൃത്വത്തിൽ സി ആര്‍ നീലകണ്ഠൻ, സെബാസ്റ്റ്യൻ പോൾ , സണ്ണി കപിക്കാട് എന്നിവരെപ്പെലെയുള്ളവരെ കൊണ്ടുവരുന്നതുതന്നെ ഈ അജണ്ടയിലാണ്. അതായത് ജമാഅത്ത് രാഷ്ട്രീയം ഒളിച്ചുകടത്താൻ മനപൂർവ്വം തീരുമാനിച്ച് 'പൊതുധാരയിൽ' നിന്ന് ഒരാളെ മനപൂർവ്വം കണ്ടെത്തികൊണ്ട് വരുന്നതാണ് എന്നര്‍ത്ഥം. പാക്കിസ്ഥാൻ കാരനായ മൗദൂദിയുടെ ഫാസിസ്റ്റ് ആശയങ്ങൾ മുഴുവനായ് പിന്തുടരുമ്പോഴും അതോളിച്ചുവെച്ച് ഇന്ത്യയിലെ 'ബഹുസ്വര സമൂഹത്തിൽ' കാലുറപ്പിക്കാൻ പരിസ്ഥിതി രഷ്ട്രീയം, ദളിത് രാഷ്ട്രിയ മേക്കപ്പ് ഇട്ട് നടക്കുന്നവർ മാത്രമാണ് ജമാഅത്ത്.
2, ജമാഅത്തെ ഇസ്ലാമി, സംഘടന എന്ന നിലയില്‍ പിടിക്കുന്ന സിനിമയിൽ സംവിധായകർ അടക്കമുള്ള ടെക്‌നീഷൃൻ മാത്രമാണ് നോർമലായിട്ടുള്ളത്. മറ്റുള്ളവരെല്ലാം അബ്‌നോർമലായി പെരുമാറുന്നവരാണ്. പലതവണ ജോജുവിന്റെ ക്യാരക്റ്റർ " ഇവന്മാരൊക്കെ ഏത് ലോകത്ത് നിന്ന് വന്നടേ " എന്ന മട്ടിൽ നോക്കുന്നുണ്ട്. പക്ഷെ അവർ അബ്‌നോർമൽ ആണെന്ന് അവർക്ക് മനസിലാകുന്നില്ല എന്നതാണ് പ്രധാനം. അതായത് പൊതുസമൂഹം ജമാഅത്തെ ഇസ്ലാമിക്കാരെ കാണുന്നത് ഇത്‌പോലെത്തന്നെയാണ്. നിങ്ങൾ അബ്‌നോർമലാണ്. അത് അവര്‍ക്ക് മാത്രം മനസിലാകുന്നില്ല. അവര്‍ വിചാരിക്കുന്നത് അവരാണ് നോർമൽ എന്നാണ്.
3, മുസ്ലിങ്ങളിലെ പുരോഗമനക്കാർ തങ്ങളാണെന്നാണ് ജമാഅത്തെ ഇസ്ലാമിക്കാർ സ്വയം കരുതുന്നത്. ഒരുകാലത്ത് ജനാധിപത്യ പ്രകൃയയിൽ പങ്കെടുക്കുന്നതും, വോട്ട് ചെയുന്നതുമൊക്കെ ഹറാം ആയിരുന്നു. പിന്നീട് അതിനെ അവർതന്നെ 'ശൂറ' കൂടി ഹലാലാക്കി. 'വെൽഫെയർ പാർട്ടി' എന്ന രാഷ്ട്രീയ പാർട്ടി വരെ ഉണ്ടാക്കി. എന്നാലും അന്ന് ജനാധിപത്യത്തെ ബഹിഷ്കരിച്ചത് തെറ്റാണെന്ന് സമ്മതിക്കില്ല. സൈദ്ദാന്തികമായി ന്യായീകരിച്ച് അന്നു ചെയ്തതും ഇന്നു ചെയ്യുന്നതും ശരിയാക്കും. തെറ്റുപറ്റി എന്ന് സമ്മതിക്കില്ല. സിനിമ പിടിക്കുക എന്ന പുരോഗമനപരമായ നിലപാട് സ്വീകരിക്കുകയും, എന്നാൽ പുരോഗമനത്തിന്റെ 'അതിർത്തി' സംഘടന നിശ്ചയിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇവരുടത്.
4, തങ്ങൾ പുരോഗമന വാദികളാണെന്ന് സ്വയം കരുതുമ്പോഴും സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗ്ഗനൈസേഷൻ (SIO ) എന്നാൽ ആണുങ്ങൾക്ക് മാത്രമുള്ള സംഘടനയും, പെൺകുട്ടികൾക്കായ് GIO ( ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ) യും ഉണ്ടാക്കും. വിമർശനം മറികടക്കാൻ ആണും പെണ്ണുമുള്ള 'ഫ്രട്ടേണിറ്റി' യും ഉണ്ടാക്കും.
സിനിമ പിടിക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ നടത്തുന്ന ചർച്ചയിൽ സ്ത്രീകളുണ്ട്, എന്നാൽ സ്ത്രീകൾ അഭിപ്രായം പറയാൻ തുടങ്ങുമ്പോള്‍ അത് അനുവദിക്കാതിരിക്കുന്ന പുരോഗമനമാണ് ജമാഅത് ഇസ്ലാമിയുടെത്. അതായത് GIO യും ഫ്രറ്റേണിറ്റിയും ഉണ്ടെങ്കിലും യുവജനങ്ങളുടെ കാര്യത്തിൽ തീരുമാനം SIO യിൽ നിന്നായിരിക്കും.
5, വയനാട്ടില്‍ നിന്ന് ചുരമിറങ്ങുന്ന ബസിൽ മുഹ്സിൻ പരാരി സാഹിബ് ഇടക്കിറങ്ങിയോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ചിലപ്പോൾ ഈ സിനിമയും 'പ്രസ്ഥാനത്തിന്റെ' തീരുമാനമാകാം. അങ്ങനെയെങ്കിൽ മുഹ്സിൻ സാഹിബ് ചുരമിറങ്ങിവരുന്ന ബസിന്റെ ഡ്രൈവിംഗ് സീറ്റിലാണിരിക്കുന്നത്.