വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന ട്രംപിന്റെ പരാമര്‍ശത്തിനെതിരെ ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. സുഹൃദ് രാജ്യങ്ങളെകുറിച്ച് ഇങ്ങിനെ അമാന്യമായി പ്രതികരിക്കാന്‍ പാടില്ലായിരുന്നു എന്നാണ് ബൈഡന്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ സൌഹാര്‍ദ്ടത്തെ വിലമതിച്ചുകൊണ്ടു പ്രവര്‍ത്തിക്കാന്‍ താനും വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമലാ ഹാരിസും ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ നിന്ന് അമേരിക്ക പിന്മാറിയതിനെക്കുറിച്ച് സംസാരിക്കവേയായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം. ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങൾ എത്രത്തോളം മലിനമാണെന്ന് നോക്കൂ എന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചോദിച്ചത്.
ഒബാമ പ്രസിഡന്റും താന്‍ വൈസ് പ്രസിഡന്റും ആയിരുന്ന കാലം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമായ കാലമായിരുന്നുവെന്നും കഴിഞ്ഞ ദിവസം ബൈഡന്‍ ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. 'ഹൗഡി മോദി'യുടെ പരിണിതഫലമാണ് ട്രംപിന്റെ ഇന്ത്യാ വിമര്‍ശനമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹസിക്കുന്നു.