ന്യൂഡല്‍ഹി: കേരള സർക്കാറിന്റെ പൊലീസ് ആക്ട് ഭേദഗതി നിർദ്ദയവും വിമത ശബ്ദങ്ങളെ അടിച്ചമർത്തുന്നതുമാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് സർക്കാർ പുതുതായി കൊണ്ടുവന്ന 118 എ വകുപ്പിനെയാണ് അദ്ദേഹം വിമർശിച്ചത്. ട്വിറ്റർ വഴിയായിരുന്നു പ്രതികരണം.
"സമൂഹ മാധ്യമങ്ങൾ വഴി ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുകയോ, അപമാനിക്കുകയോ ചെയ്യുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ഓർഡിനസിലൂടെ, കേരള പൊലീസ് നിയമത്തിൽ, സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് നിർദ്ദയവും അഭിപ്രായവ്യത്യാസമുള്ളവരെ അടിച്ചമർത്തുന്നതുമാണ്. ഐടി ആക്ടില്‍ നിന്ന് റദ്ദ് ചെയ്ത സെക്ഷന്‍ 66 (എ)ക്ക് തുല്യമാണിത്. " പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയത്.
ഏതെങ്കിലും വ്യക്തിയെ സമൂഹ മാധ്യമങ്ങൾ വഴി വ്യക്തിഹത്യ ചെയ്യുകയോ അപകീർത്തിപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ പിഴയോ സാഹചര്യമനുസരിച്ച് രണ്ടും ഒരുമിച്ചോ ശിക്ഷ വിധിക്കുമെന്നതാണ് ഭേദഗതി. സുപ്രീം കോടതി റദ്ദ് ചെയ്ത 2000ത്തിലെ ഐടി ആക്ട് 66എ വകുപ്പിനും 2011ലെ കേരള പൊലീസ് ആക്ടിലെ വകുപ്പിനും പകരമായി മറ്റ് നിയമങ്ങളൊന്നുമില്ലെന്നും സമൂഹ മാധ്യമങ്ങളിലെ വിദ്വേഷപ്രചരണം നേരിടാൻ തക്കതായ നിയമങ്ങളൊന്നും നിലവിളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ ഭേദഗതി. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ചാണ് കോടതി മേൽപ്പറഞ്ഞ വകുപ്പുകൾ റദ്ദ് ചെയ്തത്.
ഭേദഗതിക്കെതിരെ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് പേർ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാൽപോലും അറസ്റ്റ് ചെയ്യുന്ന തരത്തിലുള്ള കരിനിയമമാണ് ഇതെന്നാണ് അഭിഭാഷകൻ ഹരീഷ് വാസുദേവൻ അഭിപ്രായപ്പെട്ടത്. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വർധിച്ചുവരുന്ന വ്യാജ വർത്തകളും വിദ്വേഷപ്രചരണങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.