പിതാവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വെറുപ്പുളവാക്കുന്നതുമാണെന്ന് ജെഎൻയു വിദ്യാർഥി നേതാവായിരുന്ന ഷെഹ്ല റാഷിദ്. കശ്മീരിൽ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് ഷെഹല മൂന്ന് കോടി രൂപ വാങ്ങിയെന്നാണ് പിതാവായ അബ്ദുൾ റാഷിദ് ഷോറ ആരോപിക്കുന്നത്. ഷെഹ്ല നടത്തുന്ന എൻജിഒകൾക്കെതിരെയടക്കം അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പിതാവിനെതിരെ കോടതിയെ സമീപിച്ചതിനാല്‍ പ്രതികാരം ചെയ്യുകയാണെന്നാണ് ഷെഹ്ലയുടെ പ്രതികരണം. അമ്മയും അനുജത്തിയും താനും അടങ്ങുന്ന കുടുംബത്തെ ചെറുപ്പം മുതല്‍ പീഡിപ്പിക്കുന്ന അദ്ദേഹത്തോട് വീട്ടില്‍ കയറരുതെന്ന് കോടതി തന്നെ ഉത്തരവിട്ടിരുന്നു. മഹല്ല് കമ്മറ്റിയടക്കം വിഷയത്തില്‍ ഇടപെട്ടതിന്‍റെ രേഖകളും ഷെഹ്ല സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
കഴിഞ്ഞ വർഷമാണ് ഷെഹ്ല രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഐഎഎസ് ടോപ്പറായിരുന്ന ഷാ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാക്കളിലൊരാൾ കൂടിയായിരുന്നു ഇവർ. എന്നാൽ പിന്നീട് കശ്മീരിലെ മുഖ്യധാര രാഷ്ട്രീയമേഖല വിടുന്നതായി ഷെഹല പ്രഖ്യാപിച്ചിരുന്നു. ഒരു വർഷങ്ങൾക്കിപ്പുറമാണ് മകള്‍ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പിതാവ് രംഗത്തെത്തുന്നത്.