ചൈനയുടെ ബഹിരാകാശ പേടകം ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തു. ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് ഭീമിയിലെക്ക് മടക്കി കൊണ്ടുവന്നാലേ ദൌത്യം പൂര്‍ണ്ണമാകൂ. ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് അവിടെ നിന്നുള്ള പദാര്‍ഥങ്ങള്‍ ശേഖരിക്കുന്നത്. ചന്ദ്രനിലെ 'ഓഷ്യനസ് പ്രോസെല്ലറം' എന്നറിയപ്പെടുന്ന പ്രദേശത്തെ ഉയർന്ന അഗ്നിപർവ്വത സമുച്ചയമായ 'മോൺസ് റൂംക്കര്‍' എന്ന ഭാഗത്തു നിന്നാണ് പദാര്‍ഥങ്ങള്‍ ശേഖരിക്കുക.
നവംബര്‍ 24 നാണ് ചൈന 'ചങ്അ-5' എന്നു പേരിട്ടിരിക്കുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്. പുരാതന ചൈനക്കാര്‍ക്ക് ചന്ദ്രന്‍ ചങ്അ എന്ന ദേവതയാണ്. പലരും ചങ്അയെ ആരാധിക്കുന്നുണ്ട്. ഇന്നും നാളെയും ചന്ദ്രോപരിതലത്തെ കൂടുതല്‍ അടുത്തറിയുന്നതിനും ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമാണ് ചങ്അ സമയം ചിലവഴിക്കുക. രണ്ട് കിലോയോളം സാമ്പിളുകള്‍ ശേഖരിക്കാന്‍ ദൗത്യം ലക്ഷ്യമിടുന്നുണ്ട്.
തിരിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന ക്യാപ്‌സൂളിലായിരിക്കും ശേഖരിക്കുന്ന സാമ്പിളുകള്‍ സൂക്ഷിക്കുന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനാവുകയാണെങ്കില്‍ സോവിയറ്റ് യൂണിയനും അമേരിക്കക്കും ശേഷം ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. ചൈനയിലെ മംഗോളിയ മേഖലയിലായിരിക്കും ഇത് ലാന്‍ഡ് ചെയ്യുക.