ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി. കേരളത്തിലും തമിഴ്നാട്ടിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ടുണ്ട്. മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും. കടൽക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ട്.
ബുറേവിയെ നേരിടാൻ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖർ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നിരക്ഷ സേന പൂർണമായി സജ്ജമാണ്. സിഫിൽ ഡിഫൻസ് വോളണ്ടിയർമാരെ വിവിധ മേഖലകളിൽ വിന്യസിച്ചു. 2849 ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. അപകട സാധ്യത ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
തെക്കൻ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് തീരമേഖലയിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മേൽനോട്ടത്തിന് കളക്ടർക്ക് പ്രത്യേക നിർദ്ദേശം നൽകി. അടിയന്തര സഹായത്തിന് 112 എന്ന എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടാം. എല്ലാ പൊലീസ് സ്റ്റേഷനുകളിലേയും പൊലീസ് ഉദ്യോഗസ്ഥരും ഓഫീസര്‍മാരും ഏതു സമയവും തയാറായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കണം.