മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാന്ദൻ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല. അനാരോഗ്യം മൂലം തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമിക്കുകയാണ് വിഎസ്. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് വിഎസിന്റെ വോട്ട് പറവൂർ ബഡ്സ് സ്വാന്തനം ബഡ്സ് സ്കൂളിലെ ബൂത്തിലാണ് വിഎസ് വോട്ട് ചെയ്യേണ്ടിയിരുന്നത്.
കൂടുതൽ ദൂരം യാത്ര യാത്ര ചെയ്യരുതെന്ന് ഡോക്ടർമാർ ഉപദേശിച്ചതിനാൽ പോസ്റ്റൽ വോട്ടിന് വിഎസ് അപേക്ഷിച്ചിരുന്നു. എന്നാൽ ചട്ടം അനുസരിച്ച് കൊവിഡ് രോഗികൾക്ക് മാത്രമാണ് തപാൽ വോട്ട് അനുവദിച്ചിരിക്കുന്നത്. ക്വാറന്റീനിലുള്ളവർക്കും തപാൽ വോട്ട് അനുവദിക്കും. ഈ ഗണത്തിൽപ്പെടാത്തതിനാൽ തപാൽ വോട്ട് അനുവദിക്കാനാവില്ലന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വിഎസിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു. വോട്ട് ചെയ്യാനാകാത്തതിൽ വിഎസ് അസ്വസ്ഥനാണെന്ന് മകൻ അരുൺ കുമാർ പറഞ്ഞു.
60 വർഷത്തിന് ശേഷമാണ് വിഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കുന്നത്.1951 ലെ ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിലാണ് വിഎസ് ആദ്യമായി വോട്ട് ചെയ്തത്. തുടർന്ന് എല്ലാ തെരഞ്ഞെടുപ്പിലും വിഎസിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.