ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് പറകളും മണ്ണും ശേഖരിച്ച് ചൈനയുടെ ഏറ്റവും പുതിയ ചാന്ദ്ര പേടകം ഭൂമിയില്‍ തിരിച്ചെത്തി. മംഗോളിയയിലാണ് പേടകം ലാന്‍ഡ് ചെയ്തത്. അമേരിക്കയുടെ അപ്പോളോ, സോവിയറ്റ് യൂണിയന്റെ ലൂണ ദൗത്യങ്ങൾ എന്നിവ ചന്ദ്രനില്‍ നിന്നും സാമ്പിളുകള്‍ കൊണ്ടുവന്ന് 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചൈന ഈ നേട്ടം കൈവരിക്കുന്നത്. ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ചൈനയുടെ ആദ്യ ദൗത്യമാണിത്.
നവംബര്‍ 24 നാണ് ചൈന 'ചങ്അ-5' എന്നു പേരിട്ടിരിക്കുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്. പുരാതന ചൈനക്കാര്‍ക്ക് ചന്ദ്രന്‍ ചങ്അ എന്ന ദേവതയാണ്. പലരും ചങ്അയെ ആരാധിക്കുന്നുണ്ട്. ചാങ് 5 അതിന്റെ നിയുക്ത സൈറ്റിലെ ജോലികൾ വിജയകരമായി പൂർത്തിയാക്കിയെന്ന് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ലാൻഡിംഗിന്റെ നിഴൽ കാണാനാകുന്ന ഇടം ഉൾപ്പെടെ ലാൻഡിങ് സൈറ്റിന്റെ ചിത്രങ്ങൾ ചൈനീസ് ബഹിരാകാശ ഏജൻസി പുറത്തുവിട്ടിരുന്നു.
ഏതാണ്ട് രണ്ട് കിലോഗ്രാം വസ്തുക്കളാണ് ദൗത്യത്തിന്റെ ഭാഗമായി ഭൂമിയില്‍ എത്തിച്ചിരിക്കുന്നത്. 2003ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിച്ചതിന് ശേഷം ചൈനയുടെ ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ ദൗത്യമായാണ് 'ചങ്അ-5'. ഭാവിയില്‍ ചൊവ്വാ ദൗത്യത്തിനും ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്കുള്ള മറ്റൊരു ദൗത്യത്തിനും ചൈനക്ക് പദ്ധതിയുണ്ട്.