കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ 10 അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം അടുത്ത മാസം ചൈനീസ് നഗരമായ വുഹാനിലേക്ക് പോകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഒരു സ്വതന്ത്ര അന്വേഷണം നടത്താന്‍ ചൈന വിമുഖത കാണിച്ചതാണ് അന്വേഷണം ഇത്രയും വൈകാന്‍ കാരണം. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ലോകാരോഗ്യ സംഘടനക്ക് നഗരത്തിലെത്തി പരിശോധന നടത്താന്‍ ചൈന അനുവാദം നല്‍കിയത്.
മധ്യ ചൈനയിലെ വുഹാനിലെ വെറ്റ് മാര്‍ക്കറ്റിന് കൊറോണ വൈറസ് വ്യാപനത്തില്‍ പങ്കുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ നേരത്തെ പറഞ്ഞിരുന്നു. 2019 ഡിസംബര്‍ അവസാനമാണ് വുഹാനില്‍ ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‍തത്. അടുത്ത ദിവസം തന്നെ ചൈനീസ് അധികൃതര്‍ മാര്‍ക്കറ്റ് അടച്ചിരുന്നു. വൈറസ് വ്യാപനത്തില്‍ മാര്‍ക്കറ്റിന് പങ്കുണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ ഏത് തരത്തിലുള്ള പങ്കാണെന്ന് വ്യക്തമല്ല. അത് കണ്ടെത്തുകയാണ് ശാസ്ത്രജ്ഞരുടെ സംഘത്തിന്‍റെ പ്രധാന ലക്ഷ്യം.
വൈറസിനെ ചൈന സൃഷ്ടിച്ചതാണെന്ന് സ്ഥാനമൊഴിയാന്‍ നില്‍ക്കുന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ചൈനയും ലോകാരോഗ്യ സംഘടനയും ഇത് നിഷേധിച്ചു. വൈറസിനെ ലാബില്‍ സൃഷ്‍ടിച്ചതാണെന്നായിരുന്നു ട്രംപ് ആദ്യം ആരോപണം ഉന്നയിച്ചത്. വൈറസ് മനുഷ്യസൃഷ്ടിയാണെന്നതിന് തെളിവില്ലെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ പറഞ്ഞു. വിവാദം കൊഴുത്തതോടെയാണ് വിദഗ്ധ സംഘത്തെ അയച്ച് വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചത്.