ദുബായ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുളള അവകാശത്തിനായി പോരാടിയ ആക്ടിവിസ്റ്റിന് ആറു വര്‍ഷം തടവ്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ ലൂജൈന്‍ അല്‍ ഹത്‌ലൂളിനാണ് സൗദി കോടതി ആറു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഭീകരവാദ വിരുദ്ധ നിയമപ്രകാരമാണ് അവര്‍ക്കെതിരെ കേസെടുത്തത്. സ്ത്രീകളുടെ വാഹനമോടിക്കാനുളള അവകാശത്തിനു വേണ്ടിയും രാജ്യത്തെ പുരുഷാധിപത്യ സംവിധാനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രചാരണം നടത്തിയതാണ് അവര്‍ ചെയ്ത കുറ്റം.
ഹത്‌ലൂളിനെ വൈദ്യൂതാഘാതമേല്‍പ്പിക്കുകയും ചാട്ടവാറിന് അടിക്കുകയും ചെയ്തിരുന്നു, അവര്‍ ലൈംഗികാധിക്രമങ്ങള്‍ക്കിരയായി എന്നും മനുഷ്യാവകാശ സംഘടനകളും കുടുംബവും ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ സൗദി അധികൃതര്‍ നിഷേധിച്ചു. 2018 മെയ് 15ന് അറസ്റ്റിലായ ആക്ടിവിസ്റ്റ് രണ്ടുവര്‍ഷവും പത്ത് മാസവും തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ലൂജൈന്‍ ഹത്‌ലൂളിന് സൗദി യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിരവധി ലോകരാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളുമാണ് ഹത്‌ലൂളിനെ ജയിലിലടക്കുന്നതിനെതിരെ രംഗത്തെത്തിയത്. ഹത്‌ലൂളിന്റെ ശിക്ഷയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ്, സൗദി അറേബ്യയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സ്വതന്ത്രമായ അഭിപ്രായപ്രകടനവും സമാധാനപരമായ ആക്ടിവിസവും അത്യാവശ്യമാണ്. അവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് കേല്‍ ബ്രൗണ്‍ പറഞ്ഞു. മനുഷ്യാവകാശലംഘനങ്ങള്‍ ലോകത്ത് എവിടെ നടന്നാലും ബൈഡന്‍-ഹാരിസ് ഭരണകൂടം ഇടപെടുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി.