സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി സൗദി പ്രഖ്യാപിച്ചത്. തുടര്‍ന്ന്, സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ വന്ദേഭാരത് സര്‍വീസുകളും നിര്‍ത്തിവയ്ക്കുന്നതായി ഇന്ത്യയും വ്യക്തമാക്കിയിരുന്നു.
വിലക്ക് പിന്‍വലിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. സൗദി സമയം പതിനൊന്നുമണിമുതലാണ് യാത്ര വിലക്ക് നീക്കുന്നത്. എങ്കിലും യുഎഇയിലെത്തി അവിടെ ഒരാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മാത്രമെ സൗദിയിലേക്ക് പോകാനാകു.
അതേസമയം, മുൻകരുതലെന്ന നിലയിൽ ഇന്ത്യയിൽനിന്ന് ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആശങ്ക വേണ്ടെന്നും സർക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വ്യക്തമാക്കി. യുഎസിലും ബ്രിട്ടനിലും കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഏതാനും ആഴ്ചകളായി കാര്യമായ വർധനയില്ല.