തിരുവനന്തപുരം: ജനുവരി മധ്യത്തോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രോഗബാധിതരുടെ എണ്ണം ദിവസം 8000 കടക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്‌കൂളും കോളേജും തുറന്നതും രോഗവ്യാപനം കൂടാൻ കാരണമാകും. പ്രതിദിന മരണനിരക്കിലും വർധനയുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. രോഗപ്രതിരോധത്തിനും സ്ഥിരീകരണത്തിനുമായി ആന്റിജൻ പരിശോധനകളുടെ എണ്ണം കൂട്ടണം.
അതിനിടെ, ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കേരളത്തിൽ ആറുപേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. യു.കെയിൽ നിന്നെത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ടു പേർക്കും ആലപ്പുഴയിൽ ഒരു കുടുംബത്തിലെ രണ്ടു പേർക്കും കോട്ടയത്തും കണ്ണൂരിലും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ കണ്ടെത്താനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനുമായി സാധ്യതാപഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ള 12,100- പേരിൽ പഠനം നടത്തും. ജില്ലയിൽ കുറഞ്ഞത് 350 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ 0.4 ശതമാനമാണ് മരണനിരക്ക്. 63,135 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 98.16 ശതമാനമാണ്.