കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയിൽ 3012 ആയി. രോഗബാധ മൂലം കഴിഞ്ഞ ദിവസം 31 പേർ മരിച്ചു. ചൈനയിൽ 140 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കാൽ ലക്ഷത്തോളം പേർ രാജ്യത്ത് ഇപ്പോഴും ചികിത്സയിലാണ്. കൂടുതൽ രാജ്യങ്ങളിൽ കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്ക് ബോസ്നിയ എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. ബോസ്‌നിയയിൽ രണ്ടുപേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇറ്റലിയാത്ര നടത്തിയ ആൾക്കാണ് ദക്ഷിണാഫ്രിക്കയിൽ രോഗം കണ്ടെത്തിയത്.
ഇറാനിലും ഇറ്റലിയിലും രോഗം കടുത്ത പ്രതിസന്ധിയാണ് സൃഷിടിക്കുന്നത്. ഇരു രാജ്യങ്ങളിലും ഇതിനകം നൂറിൽ അധികം ആളുകൾ മരിച്ചു. ഇറാനിൽ 3740 പേർക്ക് രോഗമുണ്ട്. ഒറ്റദിവസത്തിനിടെ 28 പേർ മരിച്ച ഇറ്റലിയിൽ സർവകലാശാലകളും സ്‌കൂളുകളും 15 വരെ അടച്ചു. 587 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 3089 ആയി.
അമേരിക്കയിൽ മരണ സംഖ്യ 11 ആയി. അമേരിക്കയിൽ വാഷിങ്‌ടണിനു പുറത്ത് കോവിഡ് ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു. കലിഫോർണിയ തീരത്തിനടുത്ത് അടുപ്പിച്ച ഗ്രാൻഡ് പ്രിൻസസ് എന്ന ക്രൂസ് കപ്പലിൽ വന്നയാളാണ് മരിച്ചത്. അമേരിക്കയിൽ രോഗികളുടെ എണ്ണം 160 കടന്നു. ന്യൂജെഴ്‌സിയിലും രോഗബാധ സ്ഥിരീകരിച്ചതോടെ രോഗം കണ്ടെത്തിയിട്ടുള്ള സംസ്ഥാനങ്ങളുടെ എണ്ണം 17 ആയി.
സ്വിറ്റ്‌സർലൻഡിൽ കോവിഡ് ബാധിച്ച് ആദ്യ മരണവും വ്യാഴാഴ്‌ചയുണ്ടായി. 58 പേർക്ക് രോഗം ബാധിച്ച് സ്വിറ്റ്‌സർലൻഡിൽ 74കാരിയാണ് മരിച്ചത്. ദക്ഷിണ കൊറിയയിൽ രോഗികളുടെ എണ്ണം 6088 ആയി. 35 പേരാണ് ഇവിടെ മരിച്ചത്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്‌ത ജപ്പാനിൽ കപ്പലിലുണ്ടായിരുന്ന ആറുപേരടക്കം 12 പേരാണ് മരിച്ചത്.
ബെത്‌ലഹേമിൽ തിരുപ്പിറവി ദേവാലയം അനിശ്ചിതകാലത്തേക്ക് അടച്ചു. പലസ്‌തീനിൽ നാലു പേർക്ക് രോഗം ബാധിച്ചതായുള്ള സംശയത്തെ തുടർന്നാണിത്.