തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2019-ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്തണമെന്ന കേരളാ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വോട്ടര്‍ പട്ടികയില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
2019-ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി വോട്ടെടുപ്പു നടത്താന്‍ പത്തു കോടി രൂപ അധികം വേണ്ടിവരുമെന്ന് കമ്മീഷനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പു വൈകിപ്പിക്കുക മാത്രമാണ് കമ്മീഷന്‍ നടപടിയെ എതിര്‍ക്കുന്ന ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു.
2019-ലെ വോട്ടര്‍ പട്ടിക വാര്‍ഡ് തലത്തിലേക്കു പുനസംവിധാനം ചെയ്യുക മാത്രമാണ് വേണ്ടതെന്ന് യുഡിഎഫിനു വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി വാദിച്ചു. സ്റ്റേ അനുവദിക്കുന്നതിനെ സിംഗ്വി എതിര്‍ത്തെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.