റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധവുമായി ബന്ധപ്പെട്ട് 76 സൗദി അറേബ്യൻ പൗരന്മാർക്കും ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തിയെങ്കിലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ തൊടാതെ അമേരിക്ക. കിരീടാവകാശിയുടെ അനുമതിയോടെയായിരുന്നു കൊലപാതകമെന്ന യുഎസ് രഹസ്യാന്വേഷ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടും അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്താത്തത് ഡെമോക്രാറ്റിക് ക്യാമ്പിലും അമർഷം ഉളവാക്കിയിട്ടുണ്ട്. മുൻ സൗദി രഹസ്യാന്വേഷണ മേധാവി അഹ്‌മദ് അൽ അസിരി ഉൾപ്പെടെയുള്ളവർക്കാണ് ഉപരോധം. 76 പേരുടെ വിസയും നിരോധിച്ചു.
അമ്പത്തിയൊമ്പത് വയസുകാരനായ ഖഷോഗി സൗദി സ്വദേശിയാണെങ്കിലും യുഎസിലാണ് താമസിച്ചിരുന്നത്. വാഷിംഗ്ടൺ പോസ്റ്റിന് വേണ്ടി എഴുതുന്ന ഒരു വിമത സൗദി പത്രപ്രവർത്തകനായിരുന്നു ഇദ്ദേഹം. സൗദി കിരീടാവകാശിയുടെ നയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്ന അദ്ദേഹം ഇസ്താംബൂളിലെ സൗദി അറേബ്യൻ കോൺസുലേറ്റിൽ വച്ച് 2018 ഒക്ടോബർ 2-നാണ് കൊല്ലപ്പെട്ടത്.
സൗദി മാധ്യമപ്രവർത്തകൻ ഖഷോഗിയെ പിടികൂടാനോ കൊല്ലാനോ ഉള്ള ഓപ്പറേഷന് സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അനുമതി നൽകിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. പക്ഷെ, മുഹമ്മദ് ബിൻ രാജകുമാരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോർട്ട് ജോ ബൈഡൻ സർക്കാർ പരസ്യമാക്കിയെങ്കിലും സൗദിയുമായുള്ള ബന്ധം കൂടുതൽ വഷളാവാതിരിക്കാനാണ് രാജകുമാരനെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കിയത്.