ഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 59 ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് (18,700) ഇന്നലെ രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിവസവും പതിനായിരത്തിലധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 14 മുതൽ ഇന്ത്യയില്‍ ശരാശരി കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കാണുന്നത്. ഇത് ദേശീയ തലത്തിൽ അഞ്ച് മാസത്തെ മൊത്തത്തിലുള്ള ഇടിവിന് ശേഷം നിരവധി സംസ്ഥാനങ്ങളിൽ വീണ്ടും മഹാമാരി പിടിമുറുക്കുകയാണെന്ന ആശങ്ക ഉയര്‍ത്തുന്നു.
മഹാരാഷ്ട്രയിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസവും പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. പൂനെ ജില്ലയിൽ 1,925 കേസുകളും നാഗ്പൂരിൽ 1,217 ഉം മുംബൈയിൽ 1,188 ഉം കേസുകളുമാണ് റിപ്പോർട്ട് ഇന്നലെ ചെയ്തത്.
കേരളത്തില്‍ കഴിഞ്ഞ ദിവസം 2791 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചാബിലും (1,179) രോഗികളുടെ എണ്ണം ഉയരുകയാണ്. ഒക്ടോബർ ഒന്നിന് ശേഷം ആദ്യമായാണ് പഞ്ചാബില്‍ പ്രതിദിന കൊവിഡ് നിരക്ക് ആയിരം കടക്കുന്നത്. ഹരിയാനയിലും ചണ്ഡിഗഡിലും ഡിസംബർ ഒന്നിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മറ്റ് പല സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. ഗുജറാത്ത് 571, മധ്യപ്രദേശ് 467, ദില്ലി 321, രാജസ്ഥാൻ 233, ബംഗാൾ 259 തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്.