നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ തവനൂർ മണ്ഡലത്തിലെ ഇടത് വലത് സ്ഥാനാർത്ഥികൾ തമ്മിൽ വാക്പോര്. തനിക്കെതിരെ മത്സരിക്കുന്നത് കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാർത്ഥിയാണെന്ന് മന്ത്രി കെ. ടി. ജലീൽ പറഞ്ഞതോടെയാണ് വാക്പോര് രൂക്ഷമായത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിന്‍റെ വിമർശനം.
എന്നാല്‍ ജലീലിന് അതേ ഭാഷയില്‍ മറുപടിയുമായി ഫിറോസ് കുന്നുംപറമ്പിലും രംഗത്തെത്തി. പാവപ്പെട്ട വൃക്കരോഗികൾക്കുള്ള സഹായ പദ്ധതി മുടക്കിയ ആളാണ് ജലീല്‍ എന്നും, താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങളുടെ പ്രതിനിധിയാകുമെന്നും സ്വർണം കടത്താൻ പോകില്ലെന്നും ഫിറോസ് തിരിച്ചടിച്ചു.
അതേസമയം, ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ലെന്നും ഫിറോസ് കുന്നംപറമ്പിലിനെ വലിയ എതിരാളിയായി കാണുന്നില്ലെന്നും ജലീല്‍ വ്യക്തമാക്കി. തന്നെ തോൽപ്പിക്കാൻ 2006ൽ തുടങ്ങിയതാണ് കോൺഗ്രസിന്റെ പടയോട്ടം. നാട്ടിലെ ജനങ്ങൾക്ക് ഇതെല്ലാം മനസിലാകുമെന്നും കെടി ജലീൽ പറഞ്ഞു. വൃക്കരോഗികൾക്കുള്ള സഹായം താൻ ഇടപെട്ട് നിർത്തിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും, പിരിവ് നടത്തുമ്പോൾ വ്യക്തമായ കണക്കും കൃത്യതയും വേണമെന്നു മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, രാഷ്ട്രീയ പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും രണ്ടും രണ്ടല്ല എന്നായിരുന്നു ഫിറോസിന്‍റെ പ്രതികരണം.