വോട്ടർപട്ടികയിൽ മറ്റൊരു ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നു എന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്. ഇത് സംബന്ധിച്ച് ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഈ രീതിയില്‍ മറ്റ് മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജവോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തരനടപടി വേണമെന്നാണ് അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെപറ്റിയാണ് നേരത്തെ പരാതി നല്‍കിയിരുന്നത്.
അതേസമയം, ഇരട്ട വോട്ട് ഉള്ളവരുടെ പട്ടിക ബൂത്തുകളിൽ നൽകുമെന്ന് ടിക്കാറാം മീണ അറിയിച്ചു. വെബ് കാസ്റ്റിംഗും ഉണ്ടാകും. ഇരട്ട വോട്ടുകളുള്ളവർക്ക് ഒരു ബൂത്തിൽ മാത്രമെ വോട്ട് ചെയ്യാനാകു. 60,000 ഇരട്ട വോട്ട് ഈ വർഷം നേരത്തേ ഒഴിവാക്കിയിരുന്നു. 2019 ജനുവരി ഒന്നിന് 64 ലക്ഷം ഇരട്ട വോട്ട് ഉണ്ടായിരുന്നു. അത് ഒഴിവാക്കാനാണ് വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് പൂർണമായും ഒഴിവാക്കാൻ കഴിയില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.