നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ രണ്ടുകോടി എഴുപത്തിനാല് ലക്ഷത്തി നാല്‍പ്പത്താറായിരത്തോളം (2,74,46,039) പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. 140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടർമാരും 1,41,62,025 സ്ത്രീവോട്ടർമാരും 290 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്.
നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികളാണ്. പത്രിക സമർപ്പിക്കാനുള്ള അവസാനതീയതിയായിരുന്ന 19ന് 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു.
402498 പേർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചു. 949161 പേർക്കാണ് കേരളത്തിൽ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ അർഹതയുള്ളത്. കണ്ണൂരിലാണ് ഏറ്റവും അധികം പേർ അപേക്ഷിച്ചത്, 42214. ഏറ്റവും കുറവ് അപേക്ഷകർ വയനാട് ജില്ലയിലാണ്, 7606 പേർ.
അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട്, കള്ളവോട്ട് ആരോപണങ്ങൾ ശരിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വ്യക്തമാക്കി. ഇരട്ടവോട്ട് ആദ്യമായി സംഭവിക്കുന്ന കാര്യമല്ലെന്നും കാലങ്ങളായുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 7.39 ലക്ഷം പേരെ പുതുതായി വോട്ടർപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. 1.76 ലക്ഷം പേരുടെ അപേക്ഷകൾ തള്ളി. 290 ട്രാൻസ്‌ജെൻഡർ വോട്ടർമാരുണ്ട്. കൂടാതെ 140 കമ്പനി കേന്ദ്രസേന എത്തുമെന്നും ടീക്കാറാം മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.