ഗാഗുൽത്താമലയിൽ കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ചതിന്റെ മൂന്നാംനാൾ മരണത്തെ ജയിച്ച് നിത്യജീവനിലേക്ക് ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമദിനമാണ് ഓരോ ഈസ്റ്ററും പങ്കുവയ്ക്കുന്നത്. ഓരോ ക്രൈസ്തവനും 'ഉയിർപ്പു ഞായർ' പ്രതീക്ഷയുടേയും സന്തോഷത്തിന്റെയും ദിവസമാണ്. ഈസ്റ്റര്‍ ദിവസം പരസ്പരം ഈസ്റ്റര്‍ മുട്ടകള്‍ അല്ലെങ്കില്‍ പാസ്‌കല്‍ മുട്ടകള്‍ സമ്മാനിക്കുന്ന ഒരു രീതിയുണ്ട്. എന്താണ് മുട്ടയും ഈസ്റ്ററും തമ്മിലുളള ബന്ധം?
ഈസ്റ്റർ മുട്ടകൾ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. വിദേശ രാജ്യങ്ങളിൽ കുട്ടികളുടെ സങ്കൽപ്പത്തിൽ ഭംഗിയുള്ള ഈസ്റ്റർ മുട്ടകൾ കൊണ്ടു വരുന്നത് മുയലുകളാണ്. ബെൽജിയത്തിൽ ഈസ്റ്റർ മുട്ടകൾ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് ഉരുട്ടിക്കളിക്കുന്ന വിനോദവുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായും ഈസ്റ്റർ മുട്ടകൾ നൽകാറുണ്ട്. മുട്ടകൾക്കു മുകളിൽ ഈസ്റ്ററിന്റെ സന്ദേശവും രേഖപ്പെടുത്തും.
പ്രത്യുല്‍പാദനത്തിന്റെയും പുനര്‍ജന്മത്തിന്റെയും ചിഹ്നമായാണ് മുട്ടയെ കണക്കാക്കുന്നത്. യേശുവിന്റെ കല്ലറ മൂടിയത് മുട്ട പോലെ ഉരുണ്ട കല്ലുപയോഗിച്ചാണെന്നും വിശ്വാസമുണ്ട്. ചായം പൂശിയ കോഴി മുട്ടകള്‍ ഉപയോഗിക്കുന്നതാണ് പരമ്പരാഗതരീതി. എന്നാല്‍ ഇന്ന് ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ ചോക്ലേറ്റ് മുട്ടകളും, പ്ലാസ്റ്റിക് മുട്ടകളും, തടി കൊണ്ടുണ്ടാക്കിയ മുട്ടകളുമെല്ലാം വിപണിയില്‍ ലഭ്യമാണ്.
പുരാതന കാലത്തെ മൊസപ്പൊട്ടോമിയന്‍ സംസ്കാരത്തില്‍ നിന്നാണ് ഈ ആചാരം തുടങ്ങിയത് എന്ന് പറയപ്പെടുന്നു. വസസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകൾ അലങ്കരിക്കുന്നത് ആയിരക്കണക്കിനു വർഷം മുൻപു തന്നെ നിലവിലുണ്ടായിരുന്നു. ഇതു പിന്നീടു വസന്തകാലത്തു നടക്കുന്ന ഈസ്റ്റർ ആഘോഷത്തിലേക്കും എത്തുകയായിരുന്നുവെന്നു പറയപ്പെടുന്നു.