കൊവിഡ് രണ്ടാംഘട്ട വ്യാപനം രാജ്യത്താകെ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക് ഡൌണ്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രണചട്ടങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കി.
അടച്ചിട്ട മുറികളിൽ 100 പേര്‍
അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണമെങ്കിൽ സംഘാടകർ ചടങ്ങിൽ പാസ് സംവിധാനം ഏർപ്പെടുത്തണം. 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ/ സലൈവ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായവർക്കും ആദ്യ ഘട്ട വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുമുള്ളവർക്കും മാത്രമെ പ്രവേശനം അനുവദിക്കൂ.
വിവാഹത്തിനും ഇഫ്താറിനും 200 പേർ
തുറസായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ പരമാവധി 200 പേർക്കാണ് പങ്കെടുക്കാനുള്ള അനുവാദം. വിവാഹം, മരണാനന്തര ചടങ്ങ്, സാംസ്‌കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. പരിപാടികൾ രണ്ടു മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണം. പരിപാടികളിൽ കഴിയുന്നതും പാഴ്‌സലോ ടേക്ക് എവെ രീതിയിലോ ആകണം ആഹാരം വിതരണം ചെയ്യേണ്ടത്. ഇഫ്താർ ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് മതനേതാക്കളും ജില്ലാ ഭരണകൂടവും ജനങ്ങളെ പ്രേരിപ്പിക്കണം.
ഹോട്ടലുകളും കടകളും രാത്രി 9 വരെ
കച്ചവട സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും രാത്രി ഒൻപത് മണി വരെ പ്രവർത്തിക്കാം. സ്ഥാപനങ്ങൾ ഡോർ ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം. കച്ചവട സ്ഥാപനങ്ങൾ നടത്തുന്ന ഷോപ്പിംഗ് മേളകളും മെഗാ സെയിലുകളും രണ്ട് ആഴ്ചത്തെക്കോ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതുവരെയോ മാറ്റിവയ്ക്കണം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തിരക്ക് ഒഴിവാക്കാനായി ടേക്ക് എവെ, ഹോം ഡെലിവെറി സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണം.
സിനിമാ തിയറ്ററില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം
ഹോട്ടലുകൾ, റസ്സോറന്റ്, സിനിമ തിയറ്റർ എന്നിവിടങ്ങളിൽ അൻപത് ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം. സ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കേന്ദ്രീകൃത എയർ കണ്ടീഷൻ സംവിധാനമുള്ള സ്ഥലങ്ങളിൽ (മാൾ, തിയറ്റർ, ഓഡിറ്റോറിയം) പ്രവേശനം നിയന്ത്രിക്കുകയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും പ്രവേശന കവാടങ്ങളിൽ തെർമൽ സ്‌കാനിംഗ് ഏർപ്പെടുത്തുകയും വേണം.
ബസുകളിൽ നിന്ന് യാത്ര അനുവദിക്കില്ല
ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. മോട്ടോർ വാഹന വകുപ്പ് ഇത് ഉറപ്പാക്കും. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി യോഗങ്ങൾ പരമാവധി ഓൺലൈനിലൂടെയാക്കാനും നിർദ്ദേശമുണ്ട്. ആശുപത്രി ഒ.പി കളിലെ തിരക്ക് ഒഴിവാക്കാനായി ആരോഗ്യ വകുപ്പിന്റെ ഇ-സഞ്ജീവനി സംവിധാനം ഉപയോഗിക്കാൻ പ്രോത്സാഹനം നൽകണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) ഉയരുന്ന തദ്ദേശ ഭരണസ്ഥാപന പരിധിയിൽ ജില്ലാ മജിസ്ട്രേറ്റിന് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. മഹാരാഷ്ട്ര കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡല്‍ഹി കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണ് എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചു. ഒരിടവേളക്ക് ശേഷം കൊവിഡ് ബാധിതരുടെ എണ്ണവും മരണവും രാജ്യത്ത് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.