സംസ്ഥാനത്ത് ഇന്നും നാളെയുമായി രണ്ടര ലക്ഷം പേരില്‍ കൊവിഡ് പരിശോധന നടത്തും. ആശുപത്രികളിലും, മൊബൈല്‍ പരിശോധനാ സംവിധാനങ്ങള്‍ ഉപയോഗിച്ചും ആകും പ്രത്യേക പരിശോധന. കോവിഡ് നിയന്ത്രണങ്ങളും ഇന്നുമുതല്‍ കര്‍ശനമാക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായവർ, കൊവിഡ് മുന്നണിപ്രവർത്തകർ, കൊവിഡ് വ്യാപന പ്രദേശങ്ങളിലുള്ളവർ, ആളുകളുമായി സമ്പർക്കം പുലർത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഷോപ്പുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, സേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്സിക്യുട്ടീവുകൾ എന്നിവരെ കണ്ടെത്തി പരിശോധിക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂട്ടപ്പരിശോധന. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകള്‍ തങ്ങള്‍ക്ക് നിശ്ചയിച്ച ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതുപോലെ മൂന്‍കൂര്‍ അനുമതി വാങ്ങണം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും ഔട്ട്ഡോർ പരിപാടികളിൽ നൂറ്റമ്പതായും പരിമിതപ്പെടുത്തി. എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
തിയറ്ററുകളും, ബാറുകളും ഉള്‍പ്പെടെ ഇന്ന് മുതല്‍ രാത്രി 9 മണിവരെ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ. തിയേറ്ററുകളിൽ അമ്പതുശതമാനം പേർക്കുമാത്രമാണ് അനുമതിയുള്ളത്. വലിയ തിരക്കുള്ള മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവിടങ്ങളില്‍ ആളുകള്‍ കൂടുന്നത് നിയന്ത്രിക്കണം.