ബഹ്റൈനിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനാൽ നാലു പള്ളികള്‍ അടപ്പിച്ചു. ഇസ്ലാമിക കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പള്ളികള്‍ എന്നു തുറക്കുമെന്ന് വിശദമായ പരിശോധനകള്‍ നടത്തി ഒരാഴ്ചക്കകം അറിയിക്കും. രാജ്യത്ത് കൊവിഡ് വ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായി കർശന നിയന്ത്രണങ്ങളോടെയാണ് റമദാന്‍ മാസത്തില്‍ പള്ളികളിലെ പ്രാർഥനയ്ക്ക് അനുമതി നൽകിയത്.
ബഹ്റൈനില്‍ 1175 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. നാലു പേര്‍ കൂടി മരിച്ചു. 931 പേർ കൂടി രോഗമുക്തി നേടി. 11302 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 91 പേരുടെ നില ഗുരുതരമാണ്.
അതേസമയം, പശ്ചിമേഷ്യയിലെ നിരവധി രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇസ്‌ലാമിക പുണ്യമാസമായ റംസാനിലെ രാത്രികാല പരിപാടികള്‍ ഒഴിവാക്കാന്‍ പല രാജ്യങ്ങളും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തുര്‍ക്കിയില്‍ റംസാന്‍ പകുതിവരെ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതായി പ്രസിഡന്റ് എർദോഗൻ പ്രഖ്യാപിച്ചു. ഇറാനില്‍ ലോക്ക്ഡൗൺ തുടരുകയാണ്. ഒമാൻ ഒരു മാസത്തെ സായാഹ്ന കർഫ്യൂ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറാഖ് പ്രവൃത്തി ദിവസങ്ങളിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. ലെബനൻ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. റംസാനിലെ രാത്രിയിലുള്ള പ്രത്യേക പ്രാര്‍ത്ഥനാ സംഗമങ്ങള്‍ വെട്ടിക്കുറക്കാന്‍ കുവൈത്തും നിര്‍ദേശം നല്‍കി.