തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽനിന്നും പിഴ കർശനമായി ഈടാക്കാൻ പൊലീസിനു നിർദേശം. രോഗവ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ ലംഘിച്ച് കൂട്ടംചേരലോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 500 രൂപയാണ് പിഴ. കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ അവിടെനിന്നും ആരെങ്കിലും അനാവശ്യമായി പുറത്തുപോകുകയോ ചെയ്താലും 500 രൂപ പിഴ ഈടാക്കും. രാത്രി കർഫ്യു സമയത്ത് അനാവശ്യമായി സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപയാണു പിഴ.
ക്വാറന്റീൻ ലംഘനത്തിന് 2000 രൂപ, അതിഥി തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാൽ 500 രൂപയും പിഴ ഈടാക്കും. വിവാഹ ചടങ്ങുകൾക്കോ ആഘോഷങ്ങൾക്കോ അനുവദനീയമായ ആളുകളിൽ കൂടുതൽപേർ പങ്കെടുക്കുകയോ അകലം പാലിക്കാതിരിക്കുകയോ ചെയ്‌താല്‍ 5000 രൂപയും മരണാനന്തര ചടങ്ങുകളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ പങ്കെടുത്താൽ 2000 രൂപയും പിഴ ചുമത്തും.
അതിനിടെ, എല്ലാ സര്‍ക്കാര്‍ വകുപ്പു തല പരീക്ഷകളും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. സംസ്ഥാനത്ത് ഇന്ന് കൊവിഡ് പ്രോട്ടോക്കോള്‍ എന്‍ഫോഴ്‌സ്‌മെന്റ് കാമ്പയിന്‍ നടത്തുന്നുണ്ട്. ഏപ്രില്‍ 20 മുതല്‍ എല്ലാ ദിവസവും രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെ രാത്രി നിയന്ത്രണം നിലവില്‍ വരും. ഈ സമയത്ത് അനാവശ്യമായ കൂടിച്ചേരലുകള്‍ അനുവദിക്കുന്നതല്ല. അവശ്യ സര്‍വീസുകളായ മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, പെട്രോള്‍/ഡീസല്‍ പമ്പുകള്‍, നൈറ്റ് ഷിഫ്റ്റ് ജോലിക്കാര്‍, പാല്‍, ന്യൂസ് പേപ്പര്‍, മാധ്യമങ്ങള്‍, ചരക്ക് ഗതാഗതം, പൊതുഗതാഗതം എന്നിവയെ രാത്രി നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.