തിരുവനന്തപുരം: സൌജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സൌജന്യ വാക്സിന്‍ എത്തിച്ച് പ്രതിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
കൊവിഡ് വാക്സിന്‍ കമ്പനികളിൽ നിന്ന് നേരിട്ടു വാങ്ങുന്നതിന് കേരളം നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് വാക്‌സിൻ കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ആലോചിച്ച് വാക്‌സിന് ഓർഡർ കൊടുക്കാൻ നടപടി എടുക്കും. വാക്‌സിൻ നൽകുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
18 വയസു മുതൽ 45 വയസു വരെയുള്ളവർക്ക് മെയ് -1 മുതൽ ആരംഭിക്കണമെന്നാണ് കേന്ദ്രം അറിയിച്ചത്. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിൻ നൽകും. അസുഖമുള്ളവർക്ക് മുൻഗണന നൽകും. മാനദണ്ഡങ്ങൾ രൂപീകരിക്കാൻ വിദഗ്ധ സമിതിയെ ചുമലതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കൂടുതൽ പേർക്കും എടുത്തത് കോവിഷീൽഡ് വാക്‌സിനാണ്. ഇതിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതുകൊണ്ട് കുഴപ്പമില്ല. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസുകാരെ നിയോഗിക്കും.
ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ശേഷം വരുന്നവർക്ക് മാത്രമായിരിക്കും വാക്‌സിനെടുക്കാനാവുക. നേരത്തെ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയവർക്കും വാക്‌സിൻ നൽകാൻ പൊതുധാരണയായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കാനും ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. വാക്‌സിന്റെ ലഭ്യത അടിസ്ഥാനമാക്കി വാക്‌സിനേഷൻ സെഷനുകൾ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.