തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കടകളും വ്യാപാരസ്ഥാപനങ്ങളും വൈകീട്ട് 7.30 ന് തന്നെ അടയ്ക്കണം. ഇക്കാര്യത്തില്‍ യാതൊരു അവ്യക്തതയും ഇല്ല.
ശനിയും ഞായറും കടുത്ത നിയന്ത്രണം
ശനിയും ഞായറും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഭക്ഷ്യ സാധനങ്ങള്‍, പാല്‍, പച്ചക്കറികള്‍, മത്സ്യം, മാംസം എന്നിവ വില്‍പ്പന നടത്തുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ ഹോട്ടലുകളും ചെറു ചായക്കടകളും വില്‍പ്പന പാഴ്സല്‍ സര്‍വീസില്‍ ഒതുക്കണം. പൊതുഗതാഗതം അനുവദിക്കും. ദീര്‍ഘദൂര യാത്രികര്‍ക്ക് വിലക്കില്ല. ദീര്‍ഘദൂര ട്രെയിന്‍, ബസ് സര്‍വീസുകള്‍ക്ക് തടസ്സ്മുണ്ടാകില്ല. ബസ് സ്റ്റാന്‍റ് ,റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കം. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് നിരത്തിലിറങ്ങുന്ന വാഹന ഉടമകള്‍ തിരിച്ചറിയല്‍ രേഖകളും സത്യവാങ്മൂലവും കരുതണം.
കൊവിഡ് സംസ്ഥാനത്ത് നിയന്ത്രണാതീതമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഈ മാസം 26 (തിങ്കള്‍) ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ വരും നാളുകളിൽ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് 26ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് മുഖേന സർവകക്ഷി യോഗം നടക്കും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടേണ്ടതിനെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.