ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 82 പേർ കൊല്ലപ്പെടുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിയാല ബ്രിഡ്ജ് പ്രദേശത്തെ ഇബ്നു ഖതിബ് ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ സംഭവം നടന്നത്. കൂടുതല്‍ പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ ആശുപത്രികളിലെയും സുരക്ഷാ നടപടികൾ ഞങ്ങൾ അടിയന്തിരമായി അവലോകനം ചെയ്ത് വരികയാണെന്ന് സര്‍ക്കാര്‍ വക്താവ് ഖാലിദ് അൽ മുഹന്ന പറഞ്ഞു.
രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. തീ കെടുത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി ആവശ്യപ്പെട്ടു. തികഞ്ഞ അശ്രദ്ധമൂലമുണ്ടായ ദുരന്തമാണ് നടന്നതെന്ന് വിലയിരുത്തിയ അദ്ദേഹം ആശുപത്രി മാനേജരെയും സുരക്ഷാ, പരിപാലന ചുമതലയുള്ളവരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവിട്ടു.
പതിറ്റാണ്ടുകളുടെ ഉപരോധവും യുദ്ധവും മൂലം ഇറാഖിന്റെ ആരോഗ്യസംരക്ഷണ സംവിധാനം താറുമാറായിരിക്കുകയായിരുന്നു. അതിനിടയില്‍ കൊവിഡ് വ്യാപകമാകാനും തുടങ്ങിയതോടെ ലോകം അതീവ ജാഗ്രതയോടെയാണ് ഇറാഖിനെ വീക്ഷിക്കുന്നത്. ഇതുവരെ 102,5288 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഇറാഖില്‍ 15,217 പേര്‍ മരണപ്പെട്ടിട്ടുണ്ട്.