കെഎസ്ആർടിസിയുടെ ദീർഘ ദൂര സർവീസുകളിൽ വിജയകരമായി നടക്കുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിർത്തലാക്കുന്നു. നടപടിക്കെതിരെ പ്രതിഷേധവുമായി ഡ്രൈവര്‍മാര്‍ രംഗത്തുവന്നുകഴിഞ്ഞു. കെഎസ്ആർടിസി തയാറാക്കിയ ക്രൂ ചേഞ്ച് ഷെഡ്യൂൾ അനുസരിച്ച് രാത്രി ഉറക്കമിളച്ചു കൂടുതൽ ദൂരം വാഹനമോടിക്കേണ്ടി വരുമെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു. ഡ്രൈവര്‍മാര്‍ക്ക് കണ്ടക്ടര്‍ പരിശീലനവും കൂടി നല്‍കി നടപ്പാക്കിയ പദ്ധതിപ്രകാരം എട്ടുമണിക്കൂര്‍ ഇടവേളയില്‍ രണ്ടുപേര്‍ മാറിമാറി ബസ് ഓടിച്ചിരുന്നതാണ് നിര്‍ത്തലാക്കിയത്.
കണ്ടക്ടർ ലൈസൻസുള്ള 2 ഡ്രൈവർമാരെ ദീർഘദൂര ബസുകളിൽ ഡ്യൂട്ടിക്കു നിയോഗിക്കുന്നതാണു ഡ്രൈവർ കം കണ്ടക്ടർ സംവിധാനം. അത് നിര്‍ത്തലാക്കിയാല്‍ ദീർഘദൂര സർവീസ് അല്ലാത്ത റൂട്ടിൽ അധികമായി ജീവനക്കാരെ നിയോഗിക്കേണ്ട സാഹചര്യം ഉണ്ടായേക്കും. എന്നാല്‍, ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കുന്നത് സിംഗിള്‍ ഡ്രൈവര്‍ ഡ്യൂട്ടി സമ്പ്രദായത്തിലാണെന്നാണ് കെഎസ്ആർടിസിയുടെ വാദം. മാനേജ്മെന്റ് തലപ്പത്തുള്ള ചിലരും ചില ട്രേഡ് യൂണിയനുകളുമാണു ഗൂഢനീക്കത്തിനു പിന്നിലെന്നു കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് സണ്ണി തോമസ് പറഞ്ഞു.