തിരുവനന്തപുരം: പോസ്റ്റ് പോള്‍ എക്‌സിറ്റ് പോളുകളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും സത്യത്തോട് പുലബന്ധമില്ലാത്ത വിധത്തിലായിരുന്നു എക്‌സിറ്റ് പോള്‍ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പരാജിതന്റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്നും അത് അണയാന്‍ പോകുന്ന ദീപത്തിന്റെ ആളികത്തലാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ സർവേകൾ പറയുന്നത്. റിപ്പബ്ലിക്ക് ടിവി-സിഎൻഎക്‌സ് സർവേയിൽ എൽഡിഎഫ് 72 മുതൽ 82 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. 104 മുതൽ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് ഇന്ത്യാ ടുഡേ- സി വോട്ടർ സർവേ പറയുന്നത്. എൻഡിടിവി സർവേയിൽ എൽഡിഎഫിന് 88 യുഡിഎഫിന് 51 സീറ്റും എൻഡിഎക്ക് 2 സീറ്റും പ്രവചിക്കുന്നു. സിഎൻഎൻ-ന്യൂസ് -18 എൽഡിഎഫിന് 72 മുതൽ 80 സീറ്റ് വരെ പ്രവചിക്കുന്നു. യുഡിഎഫിന് 58-മുതൽ 64 സീറ്റ് വരെ ലഭിക്കും. എൻഡിഎക്ക് ഒന്നുമുതൽ അഞ്ച് സീറ്റ് വരെ ലഭിക്കുമെന്നാണ് അവർ പ്രവചിക്കുന്നത്.
എന്നാല്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം തിരിച്ചുവരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നില്ലെന്ന് ചെന്നിത്തല പറയുന്നു. കേരളത്തിലെ ജനങ്ങളുടെ യഥാര്‍ത്ഥ വികാരത്തെ പ്രതിഫലിപ്പിക്കാന്‍ സര്‍വ്വേകള്‍ക്കും എക്‌സിറ്റ് പോളുകള്‍ക്കും കഴിഞ്ഞിട്ടില്ല. സത്യത്തോട് പുലബന്ധമല്ലാത്ത സര്‍വ്വേ ഫലമാണ് പുറത്തുവന്നത്. അതിനെ തള്ളികളയുന്നു. കേരളത്തിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.