ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അനില്‍ അക്കര. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പഞ്ചായത്തിലെ വോട്ടര്‍മാരുടെ വിശ്വാസംപോലും നേടാനായില്ല. എന്നാല്‍, ഉയര്‍ത്തികൊണ്ടു വന്ന ആരോപണങ്ങളില്‍ നിന്നും പിറകോട്ടില്ല. സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അനില്‍ അക്കര പറഞ്ഞു.
പിണറായി സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെയാണ് അനിൽ അക്കരയുടെ വികാരാധീതമായ പ്രതികരണം. അദ്ദേഹം തുടങ്ങിവച്ച ലൈഫ് മിഷന്‍ വിവാദം പിണറായി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി അനിൽ അക്കരയെ 13,580 വോട്ടുകൾക്കാണ് തോല്പിച്ചത്. തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകൾക്കാണ് അക്കര ഇവിടെ വിജയിച്ചത്.
അതേസമയം, തിരിച്ചടി സംഭവച്ചതിനാല്‍ കോണ്‍ഗ്രസ് നേതൃമാറ്റത്തിനൊരുങ്ങി. പുതിയ പേരുകള്‍ ഉയര്‍ന്നുവരുമെന്നും വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി വരാനും സാധ്യതയില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനാണ് മുന്‍ഗണന. മുതിര്‍ന്ന നേതാക്കളായ പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു എന്നിവരും പരിഗണനയിലുണ്ട്.