നാഷണല്‍ ഇസ്‌ലാം ഭൂപടം പുറത്തിറക്കിയ ഓസ്ട്രിയയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇന്റഗ്രേഷൻ മന്ത്രി സൂസൻ റാബ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ നാഷണൽ മാപ്പ് ഓഫ് ഇസ്‌ലാം എന്ന വെബ്‌സൈറ്റിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഓസ്ട്രിയയിലെ 620 ലധികം പള്ളികളുടെയും, മുസ്ലീം അസോസിയേഷനുകളുടെയും വിവരങ്ങളാണ് വെബ് സൈറ്റിലുള്ളത്. മുസ്ലീം ഗ്രൂപ്പുകളുടെ വിദേശ ബന്ധങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെബാസ്റ്റ്യൻ കുർസ് സർക്കാരിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് രാജ്യത്തെ പ്രമുഖ മുസ്ലീം ഗ്രൂപ്പുകൾ വ്യക്തമാക്കി. സർക്കാർ രാജ്യത്തെ മുസ്ലീം സമുദായത്തെ കളങ്കപ്പെടുത്തിയെന്ന് ഇസ്ലാമിക് റിലീജിയസ് കമ്മ്യൂണിറ്റി അഭിപ്രായപ്പെട്ടു. സർക്കാർ നീക്കം വംശീയത വർദ്ധിപ്പിക്കുമെന്നും ഇസ്ലാം വിശ്വാസികളുടെ സുരക്ഷാ അപകടത്തിലാക്കുമെന്നും സംഘടന ആരോപിച്ചു. മുസ്‌ലിം യൂത്ത് ഓസ്ട്രിയയും സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ആരോപണങ്ങൾ ഓസ്ട്രിയൻ സർക്കാർ നിഷേധിച്ചു. വെബ്സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് സൂസൻ റാബ് വ്യക്തമാക്കി. നടപടി മുസ്‌ലിംകളെ സംശയത്തിന്റെ നിഴലിൽ നിർത്തില്ലെന്നും അവർ പറഞ്ഞു. രാജ്യത്തിന്റെ പോരാട്ടം മതങ്ങളോടല്ല മറിച്ച് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോടാണെന്നും സൂസൻ റാബ് വ്യക്തമാക്കി. തലസ്ഥാനമായ വിയന്നയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് മുസ്ലീങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.