സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മ്യാൻമാർ പ്രസിഡന്റ് ആൻ സാൻ സൂക്കിക്കെതിരെ സൈനിക ഭരണകൂടം പുതിയ അഴിമതി കുറ്റം ചുമത്തി. അഴിമതി സംബന്ധിച്ച വിവരങ്ങൾ സൈനീക അനുകൂല മാധ്യമമായ ഗ്ലോബൽ ന്യൂ ലൈറ്റ് ഓഫ് മ്യാൻമർ പുറത്തുവിട്ടു. സൂക്കി സർക്കാറിലെ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. സൂക്കി അധ്യക്ഷയായ ദാവ് ഖിൻ കീ ഫൗണ്ടേഷന്റെ ഭൂമി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ് റജിസ്റ്റർ ചെയ്തത്. ഫൗണ്ടേഷന്റെ പേരിൽ സൂക്കി പണവും സ്വർണവും സ്വീകരിച്ചെന്ന് അഴിമതി വിരുദ്ധ കമ്മീഷനെ ഉദ്ധരിച്ച് ഗ്ലോബൽ ന്യൂലൈറ്റ് ഓഫ് മ്യാൻമാർ റിപ്പോർട്ട് ചെയ്തു.
അഴിമതി വിരുദ്ധ നിയമ വകുപ്പ് 55 പ്രകാരമാണ് കുറ്റം ചുമത്തിയത്. കുറ്റം തെളിഞ്ഞാൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. വാക്കി-ടോക്കി വയർലെസ് സെറ്റുകൾ അനധികൃതമായി കൈവശം വെച്ചതിന്റെ പേരിൽ സൂക്കി നിയമ നടപടികൾ നേരിടുകയാണ്. ഔദ്യോഗിക രഹസ്യ നിയമം ലംഘന കുറ്റമാണ് കേസിൽ സൂക്കിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആൻ സാൻ സൂക്കിയുടെ അനുയായികൾ ആരോപിച്ചു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ മ്യൻമാറിലെ ആൻ സാൻ സൂക്കി ഭരണകൂടത്തെ ഫെബ്രുവരിയിലാണ് സൈന്യം പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയത്. തുടർന്ന് സൈനീക ഭരണകൂടം സൂക്കിക്കെതിരെ ചുമത്തുന്ന കേസുകളുടെ പരമ്പരയിൽ അവസാനത്തേതാണ് ഇത്. അതേസമയം മ്യാൻമറിലെ അട്ടിമറി വിരുദ്ധ പ്രക്ഷോഭകർക്കെതിരായ സൈനിക ആക്രമണം തുടരുകയാണ്. പ്രക്ഷോഭങ്ങളിൽ ഇതുവരെ 840 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അസിസ്റ്റൻസ് അസോസിയേഷൻ ഓഫ് പൊളിറ്റിക്കൽ പ്രിസൺസിന്റെ (എഎപിപി) റിപ്പോർട്ട്.