ചണ്ഡീഗഢ്: രാജസ്ഥാന് പിന്നാലെ പഞ്ചാബിലും ഗ്രീന്‍ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീൻ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് മുക്തനായ 62 കാരനിലാണ് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജലന്ധർ സിവിൽ ആശുപത്രി എപ്പിഡെമിയോളജിസ്റ്റ് ഡോ. പരംവീർ സിംഗാണ് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്.
രാജസ്ഥാനില്‍ 34- ക്കാരനാണ് ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്തനായ ഇയാളുടെ മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകള്‍ക്കു പിന്നാലെയാണ് ഗ്രീന്‍ ഫംഗസും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 58419 പേര്‍ക്കാണ്. 81 ദിവസത്തിന് ശേഷമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 3.22 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.27 ശതമാനവുമാണ്. മൂന്നാം തരംഗം ഒഴിവാക്കാൻ ജാഗ്രത വേണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1576 ആളുകളാണ് കൊവിഡ് ബാധിച്ച് ഇന്നലെ മരണപ്പെട്ടിരിക്കുന്നത്.
അതേസമയം, കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു. പ്രകൃതി ദുരന്തങ്ങൾക്ക് സമാനമായി രോഗ വ്യാപനം കണക്കാക്കാനാവില്ലന്നും,നികുതി വരുമാനം കുറയുന്നത് കൊണ്ടും തുക നല്കാന്‍ സാധിക്കില്ലന്നുമാണ് കേന്ദ്രത്തിന്‍റെ വാദം.