ആരുടെയെങ്കിലും പ്രാമാണ്യത്തെ പ്രകീർത്തിക്കുകയല്ല ഇവിടെ. നാം പ്രവർത്തിക്കുന്ന മില്യൂവിന്റെ സ്വഭാവം നമ്മുടെ ഭാഷയേയും വ്യാകരണത്തെയും സ്വാധീനിക്കുന്നത് എങ്ങിനെ എന്ന സത്യം, കേരളത്തിന്റെ ഒരു ധൈഷണിക ചരിത്രസന്ദർഭത്തിൽ ഉദാഹരിക്കുകയാണ്. സിദ്ധാന്തത്തിന്റെ അനിവാര്യമായ ആലസ്യത്തിന് പലപ്പോഴും വർത്തമാനത്തെ പൂർണമായി മനസ്സിലാക്കാനാവില്ല. അതെപ്പോഴും പരികല്പനാധിഷ്ഠിതമാണ് എന്നുവരുന്നു. എപ്പോഴും പുതിയ വിവരങ്ങൾ കടന്നുവരാം. ആഖ്യാനങ്ങൾ അട്ടിമറിക്കപ്പെടാം. നിലവിലുള്ള വസ്തുതകളുടെ സത്യം ചോദ്യം ചെയ്യപ്പെടാം. അതുകൊണ്ടുതന്നെ ചരിത്രമെഴുത്ത് എല്ലായ്പ്പോഴും വർത്തമാനത്തോട് ജാഗ്രത കാണിക്കാൻ നിർബന്ധിതമാകുന്നു
പുതു ഭക്ഷണശീലങ്ങൾ, പുത്തൻ ഫാഷൻ സമ്പ്രദായങ്ങൾ, സൗന്ദര്യവർധക സങ്കേതങ്ങൾ, അതുവഴി രൂപപ്പെട്ട വ്യക്തിത്വം, പെരുമാറ്റ രീതികൾ എന്നിങ്ങനെ, മതം, വിശ്വാസം, ആചാരങ്ങൾ എന്നിവയിലെല്ലാം ഒളിഞ്ഞിരിക്കുന്ന മുതലാളിത്ത കമ്പോളത്തിന്റെ ഗൂഢമായ താല്പര്യങ്ങൾ, ഒരു കെണിയായി ജീവിതത്തെ മുഴുവൻ നിര്‍ണ്ണയിക്കുന്ന നില വന്നുചേര്‍ന്നിരിക്കുന്നു. എത്ര കിട്ടിയാലും മതിവരാത്ത, ആഗ്രഹ പൂരണത്തിനായി നെട്ടോട്ടമോടുന്ന, തൃപ്തിയെന്തെന്നറിയാത്ത, എല്ലാം വാങ്ങിക്കൂട്ടി സ്വന്തമാക്കാൻ വെമ്പൽ കൊള്ളുന്ന, അശാന്തമായ മനസ്സിന്റെ ഉടമകളായി നാം മാറിയിരിക്കുന്നു.