ഡല്‍ഹി: നിര്‍ഭയ കേസ്സിലെ നാലു പ്രതികളെയും തൂക്കിലേറ്റി.ഇന്ന് പുലര്‍ച്ചെ 5.30 -ന് തീഹാര്‍ ജയിലിലാണ് പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത (25), മുകേഷ് കുമാര്‍ സിംഗ് (32), വിനയ്കുമാര്‍ ശര്‍മ (26) , അക്ഷയ് താക്കൂര്‍ (31) എന്നീ 4 പ്രതികളെ വധശിക്ഷക്ക് വിധേയരാക്കിയത്. വധശിക്ഷ ഇളവു ചെയ്തു തരണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ദയാഹര്‍ജികള്‍ രാഷ്ട്രപതിയും തള്ളിയ സാഹചര്യത്തിലാണ് ഇവരെ തൂക്കിലേറ്റിയത്.
വധശിക്ഷ ഇളവു ചെയ്തു കിട്ടാന്‍ പ്രതികള്‍ നടത്തിയ എല്ലാ നിയമപരമായ പഴുതുകളും ഇന്നലത്തെ ഹൈകോടതി വിധിയോടെ പരിസമാപ്തിയിലെത്തിയിരുന്നു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് പ്രതികളില്‍ ഒരാളുടെകൂടി ദയാഹര്‍ജി പരിഗണിക്കാനുണ്ടെന്നു കാണിച്ചു മൂന്നു പ്രതികള്‍ ഒരുമിച്ചു നല്‍കിയ ഹര്‍ജിയും , കുറ്റകൃത്യം നടക്കുമ്പോള്‍ താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് കാണിച്ചു പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയും യഥാക്രമം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയാണ് ഇന്നു പുലര്‍ച്ചെ പ്രതികളെ നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്.
വധശിക്ഷ ഉറപ്പായതോടെ ഇന്നലെ രാത്രി മുതല്‍ തീഹാര്‍ ജയിലിനു മുന്‍പില്‍ വന്‍ ജനാവലി എത്തിച്ചേര്‍ന്നിരുന്നു. പ്രതികളുടെ ബന്ധുക്കള്‍ക്ക് ജയിലിനകത്ത് പ്രവേശനം അനുവദിച്ചിരുന്നു. വധശിക്ഷ നടപ്പിലായതിനെ തുടര്‍ന്ന് പുറത്തുനിന്നവര്‍ മധുര വിതരണം നടത്തി.
കുറ്റകൃത്യം നടന്ന് ഏഴു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞാണ് ശിക്ഷ നടപ്പിലാവുന്നത്. 2012-ഡിസംബര്‍ 16- നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയായ 23- കാരി ബസ് ഡ്രൈവറടക്കം ആരുപേരാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. ക്രൂരമായ ശാരീരിക പീഡനത്തിനിരയായ പെണ്‍കുട്ടി ഏഴാം ദിവസം ആശുപത്രിയിലാണ് മരണപ്പെട്ടത്.
കേസിലെ ഒന്നാം പ്രതി രാം സിംഗ് ശിക്ഷാ വേളയില്‍ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്നു വര്‍ഷത്തെ ജുവനയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതനായിരുന്നു. 2013 സെപ്റ്റംബര്‍ 13 - നാണ് ശേഷിച്ച നാലു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടു കോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് ആറു വര്‍ഷത്തിലധികമായി നിയമവഴിയില്‍ രക്ഷപ്പെടാന്‍ പ്രതികള്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് വധശിക്ഷ നടപ്പായത്.