കോവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാൻ സംസ്ഥാന സർക്കാർ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. സാധാരണ ജനജീവിതം ദുസ്സഹമായ പോലെ സാമ്പത്തിക രംഗവും തകര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളിലേക്കു പണം എത്തിച്ച് വിപണിയുടെ വീഴ്ച പരിഹരിക്കാനാണു ശ്രമം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ കൊടുക്കാനുള്ള കുടിശിക ഏപ്രിലിൽ കൈമാറും. സംസ്ഥാനത്താകെ എ.പി.എല്‍ - ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം അനുവദിക്കും. കുടുംബശ്രീ വഴി 2000 കോടി വായ്പ നല്‍കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഈ മാസം നല്‍കുകയും ചെയ്യും.
ഓട്ടോ, ടാക്‌സിക്കാരുടെ നികുതിയില്‍ ആലോചന നടത്തുമെന്നും അവര്‍ക്കുള്ള ഫിറ്റ്‌നെസ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീയറ്ററുകള്‍ക്കുള്ള വിനോദ നികുതിയിലും ഇളവ് നല്‍കും. കോവിഡ്-19 വ്യാപനം തടയാന്‍ സൈന്യ, അര്‍ദ്ധസൈന്യ വിഭാഗങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവരുമായി ചര്‍ച്ച നടത്തിയതായും പിണറായി വിജയന്‍ അറിയിച്ചു. താത്ക്കാലിക ആശുപത്രികള്‍ക്ക് ആവശ്യമായ സഹായം സേനാവിഭാഗങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കോവിഡ്-19 നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് നാനാവിധ പിന്തുണ ലഭിക്കുന്നുണ്ട്. പരീക്ഷകള്‍ എല്ലാ പ്രോട്ടോക്കോളും പാലിച്ചാണ് നടക്കുന്നത്. ഇനി മൂന്ന് നാല് പരീക്ഷകളാണ് ബാക്കിയുള്ളത്. ഈ ഘട്ടത്തില്‍ പരീക്ഷകള്‍ മാറ്റേണ്ടതില്ല. കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോകാന്‍ താത്പര്യപ്പെടുന്നവര്‍ തന്നെ ഇത്തവണ പോകുന്നില്ലെന്ന് നിലപാടെടുത്തു. പോകാന്‍ താത്പര്യപ്പെടുന്നവര്‍ പിന്മാറണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.