ഇപ്പോൾ കോവിഡിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ മിക്കതും ശുദ്ധ അസംബന്ധമാണെന്ന് അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. പൊറുതിമുട്ടിയാൽ ജനം നിയമം തന്നെ കയ്യിലെടുത്തെന്നിരിക്കും. പോലീസിനെ ഇറക്കി ജനത്തെ നേരിടും എന്നൊന്നും ഒരു ഭരണാധികാരിയും ചുമ്മാ കരുതരുത്. മസിൽപവറോ ഭീഷണിയുടെ ഭാഷയോ ഉപയോഗിച്ച് ഒരാൾക്കും ഇവിടെ ഒറ്റയ്ക്ക് ഭരിക്കാൻ കഴിയില്ല എന്നും ഹരീഷ് പറഞ്ഞു.
വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഹ്വാനത്തോട് മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടാനറിയാമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് വിമര്‍ശനത്തിന് ആധാരം.
ഹരീഷ് വാസുദേവന്‍ പറയുന്നു:
ചിലത് തുറക്കും, ചിലത് തുറക്കില്ല, കുറഞ്ഞ സമയം തുറക്കും, ചില ദിവസം മാത്രം തുറക്കും എന്നൊക്കെയായി
ഇപ്പോൾ കോവിഡിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ മിക്കതും ശുദ്ധ അസംബന്ധമാണ്, അതിലെ തെറ്റു ജനം ചൂണ്ടിക്കാണിച്ചാൽ പുന:പരിശോധിക്കില്ല എന്ന സർക്കാർ നിലപാട് മിതമായ ഭാഷയിൽ അധികാര ദുര്വിനിയോഗമാണ്.
"ഞങ്ങൾ പറയും നിങ്ങൾ അനുസരിക്കും" എന്ന ഭാഷ, ജനാധിപത്യത്തിൽ പറ്റില്ല. കാര്യകാരണ സഹിതം വിശദീകരിക്കാതെ, യുക്തിയുക്തം ബോധ്യപ്പെടുത്താതെ, ഒരുകൂട്ടം ആളുകളുടെ ജീവിക്കുവാനുള്ള അവകാശത്തെ തടയാനാകില്ല, എന്തിന്റെ പേരിൽ ആയാലും.
സഹികെട്ട, പൊറുതിമുട്ടിയാൽ ജനം നിയമം തന്നെ കയ്യിലെടുത്തെന്നിരിക്കും. സിവിൽ നിയമലംഘനത്തിലൂടെ സ്വാതന്ത്ര്യം കിട്ടിയ ഒരു രാജ്യമാണിത്.
അപ്പോൾ പോലീസിനെ ഇറക്കി ജനത്തെ നേരിടും എന്നൊന്നും ഒരു ഭരണാധികാരിയും ചുമ്മാ കരുതരുത്. മസിൽപവറോ ഭീഷണിയുടെ ഭാഷയോ ഉപയോഗിച്ച് ഒരാൾക്കും ഇവിടെ ഒറ്റയ്ക്ക് ഭരിക്കാൻ കഴിയില്ല.
സർക്കാർ ഇറക്കുന്ന ഉത്തരവുകളുടെ സാംഗത്യം സർക്കാർ തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തണം. പകരം ജീവിത സംവിധാനങ്ങൾ ഒരുക്കണം. പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചും ധനസഹായം നൽകണം. ജീവിതം വഴിമുട്ടിയ, ആത്മഹത്യ മുന്നിലുള്ള മനുഷ്യരെ അധികാരം കാണിച്ചു പേടിപ്പിക്കാൻ നോക്കിയാൽ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് നിങ്ങളീ പറയുന്ന ഭീഷണി വെറും പുല്ലാണ്. അതോർമ്മ വേണം.