വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ നടന്ന ചർച്ച പരാജയം. കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യാപാരി സംഘടനകളുമായി നടത്തിയ ചര്‍ച്ചയാണ് തീരുമാനമാവാതെ പിരിഞ്ഞത്. എല്ലാ ദിവസവും എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികള്‍ ചർച്ചയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ വിഷയത്തിൽ ഉറപ്പുനൽകാനാവില്ലെന്ന് കളക്ടർ വ്യാപാരികളെ അറിയിച്ചു. വ്യാപാരികളുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് കളക്ടർ ചര്‍ച്ചയില്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്നാല്‍ നടപടിയെടുക്കുമെന്ന് കളക്ടർ വ്യാപാരി സംഘടനാ നേതാക്കളെ അറിയിച്ചു. ചര്‍ച്ചയിൽ തീരുമാനം ഉണ്ടാകാത്തതിനാൽ നാളെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. എല്ലാ ജില്ലകളിലും കട തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെതിരെ കോഴിക്കോട് മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. എല്ലാ കടകളും ദിവസവും തുറക്കാന്‍ അനുമതി ലഭിക്കണമെന്നാണ് വ്യാപരികളുടെ ആവശ്യം. നിലവില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതിയുളളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേ സമയം വ്യാപാരികൾക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ രംഗത്തെത്തി. യുഡിഎഫ് നീതി അര്‍ഹിക്കുന്ന കച്ചവടക്കാര്‍ക്കൊപ്പമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. ജീവിക്കാന്‍ കഷ്ടപ്പെടുന്നവരോട് മുഖ്യമന്ത്രിക്ക് മാന്യമായി പെരുമാറാന്‍ ശ്രമിച്ചൂടെയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് സമരം ചെയ്യുന്ന വ്യാപാരികള്‍ക്കൊപ്പമാണ്. വ്യാപാരികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി, അവരോട് തുറന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കിലും അവരെ അപമാനിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഭയപ്പെടുത്തി ഭരിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.