കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി. പി. ചന്ദ്രശേഖരന്റെയും കെ. കെ. രമ എംഎല്‍എയുടെയും മകന് വധഭീഷണി. എംഎല്‍എയുടെ ഓഫീസ് വിലാസത്തിലെത്തിയ കത്തിലാണ് ഭീഷണി. ചാനല്‍ ചര്‍ച്ചയില്‍ എ. എന്‍. ഷംസീറിനെതിരെ ഒരു ആര്‍എംപിക്കാരനും സംസാരിക്കരുത് എന്നാണ് കത്തിലെ പ്രധാന പരാമര്‍ശം. ആര്‍എംപി നേതാവ് എന്‍. വേണുവിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്.
ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് എൻ. വേണു കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകി. റെഡ് ആർമി കണ്ണൂർ/ പിജെ ബോയ്സ് എന്ന പേരിലാണ് കത്ത്. ടി. പി. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് ഞങ്ങൾ കൊന്നത്. അതുപോലെ വേണുവിനെ നൂറ് വെട്ട് വെട്ടി തീർക്കും. കെ. കെ. രമയ്ക്ക് സ്വന്തം മകനെ അധികം വളർത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജയരാജേട്ടേനും ഷംസീറും അറിഞ്ഞ് തന്നെയാണ് തങ്ങൾ ചന്ദ്രശേഖരന്റെ കൊട്ടേഷൻ ഏറ്റെടുത്തതെന്നും കത്തിൽ പറയുന്നതായി വേണുവിന്റെ പരാതിയിൽ വ്യക്തമാക്കുന്നു. മുൻ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരേണ്ടെന്നും അത് കോഴിക്കോട് ജില്ലയിലെ ചെമ്മരത്തൂരിലുള്ള ശ്രീജേഷും സംഘവുമാണ് ചെയ്തതതെന്നും കത്തിൽ പറയുന്നു.
2012-ല്‍ ടി. പി. കൊല്ലപ്പെടുന്നതിന് മുന്‍പും സമാനമായ ഭീഷണികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ടി. പി. കൊല്ലപ്പെടതിന് ശേഷവും കെ. കെ. രമയും കുടുംബവും ഭീഷണി നേരിട്ടിരുന്നു എങ്കിലും ഇതാദ്യമായാണ് അഭിനന്ദിനെതിരെ ഒരു ഭീഷണി ലഭിക്കുന്നത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.