കൊവിഡിനെ ഭയന്ന് ഒന്നരവർഷമായി കൂടാരത്തിൽ ഒളിച്ചു താമസിച്ച കുടുംബത്തെ പൊലീസ് രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കടാലി ഗ്രാമത്തിലെ ഒരു കുടുംബത്തിലെ 3 പേരാണ് കൊവിഡിനെ ഭയന്ന് പുറം ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ച് കൂടാരത്തിൽ താമസമാക്കിയത്.
രുത്തമ്മ( 50), കാന്തിമണി (32), റാണി (30) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ അയൽവാസി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തങ്ങളും കൊവിഡ് ബാധിച്ച് മരിക്കുമെന്ന ഭയമാണ് ഇവരെ ഇത്തരത്തിൽ ജീവിക്കാൻ പ്രേരിപ്പിച്ചത്. സർക്കാർ പദ്ധതി പ്രകാരം വീട് ലഭിച്ച കാര്യം ഇവരെ അറിയിക്കാൻ എത്തിയ സന്നദ്ധ പ്രവർത്തകനാണ് കുടുംബത്തിന്റെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പൊലീസും സ്ഥലത്തെത്തി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ 3 പേരെയും ആശുപത്രിയിലേക്ക് മാറ്റി.
ചുട്ടുഗല്ല ബെന്നി എന്നയാളുടെ ഭാര്യയും രണ്ട് മക്കളുമാണ് ഇതെന്ന് കടാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചോപ്പല ഗുരുനാഥ് പറഞ്ഞു. കൂടാരത്തിനുള്ളിൽ ഇവരുടെ ആരോഗ്യ നില തീർത്തും മോശമായിരുന്നു. ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ല. താടിയും മുടിയും വളർന്ന് പ്രാകൃത രൂപത്തിലായിരുന്നു കഴിഞ്ഞിരുന്നത്. നേരത്തെ സന്നദ്ധ പ്രവർത്തകരും ആശാ വർക്കർമാരും ഇവർ താമസിക്കുന്ന പ്രദേശത്ത് എത്തിയിരുന്നു. എന്നാൽ ആൾ താമസമില്ലെന്ന് കരുതി മടങ്ങുകയായിരുന്നു. ഇവരുടെ ബന്ധുക്കൾ ഈ കുടുംബത്തിന്റെ വിവരം അറിയിച്ചിരുന്നതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഏതാനും ദിവസം കൂടി ഇത്തരത്തിൽ കഴിഞ്ഞിരുന്നെങ്കിൽ മൂന്ന് പേരുടെയും ജീവൻ അപകടത്തിലാകുമായിരുന്നെന്നും ചോപ്പല ഗുരുനാഥ് അഭിപ്രായപ്പെട്ടു.