തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കും. നിലവില്‍ കേസ് അന്വേഷിക്കുന്ന പോലീസില്‍ നിന്ന് കേസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇ ഡി തേടിയിട്ടുണ്ട്. ആയിരത്തിലധികം കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന മൂന്ന് പേര്‍ സിപിഎം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യകതമാക്കി. മാനേജർ ബിജു കരീം, സെക്രട്ടറി ടി. ആർ. സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻ്റ് സി. കെ. ജിൽസ് എന്നീ പ്രതികൾ പാർട്ടി അംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സംസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരില്‍ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. നെറ്റ്ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന കൊള്ളയാണ് കേരളത്തിലെ ബാങ്കുകളില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ ആരോപിച്ചു. ഇതിന് നേതൃത്വം നല്‍കിയത് സിപിഎം പാര്‍ട്ടി നേതൃത്വമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.