കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി സാനിറ്റൈസർ നിർമിക്കാനുള്ള സ്പിരിറ്റ എക്സൈസ് വകുപ്പ് ലഭ്യമാക്കും. അനിധികൃതമായി കടത്തിയതിന്റെ പേരിൽ പിടിച്ചെടുത്ത സ്പിരിറ്റാണ് സാനിറ്റൈസർ നിർമിക്കാൻ കൈമാറുക. ആവശ്യമെങ്കിൽ സർക്കാർ ഡിസ്റ്റിലറികളിൽ നിന്നും സ്പിരിറ്റ് എത്തിച്ചു നൽകും. മദ്യ നിർമാണത്തിന് ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളാണ് സാനിറ്റൈസറിന്റെ പ്രധാന അസംസ്കൃത വസ്തു. അനധികൃതമായി കടത്തിയത്തിന് പിടിച്ചെടുക്കുന്ന സ്പിരിറ്റ് കോടതി വ്യവഹാരത്തിന് ശേഷം നശിപ്പിക്കുകയോ വിൽക്കുകയോ ആണ് പതിവ്. ഇത്തരം സ്പിരിറ്റാണ് സാനിറ്റൈസർ നിർമാണത്തിന് കൈമാറുന്നത്.
സാനിറ്റൈസർ നിർമിക്കുന്ന സർക്കാർ സ്ഥാനപനങ്ങൾക്കാണ് സ്പിരിറ്റ് കൈമാറുകയെെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. എക്സൈസ് വകുപ്പ് പിടികൂടിയ അയ്യായിരത്തോളം ലിറ്റർ സ്പിരിറ്റ് ഇതിനകം കൈമാറിക്കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. സാനിറ്റൈസർ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന ജയിലുകൾ, മെഡിക്കൽ കോളേജുകൾ, കോളേജുകൾ എന്നിവർക്കും സ്പിരിറ്റ് നൽകും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആവശ്യത്തിന് സ്പിരിറ്റ് ലഭ്യമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം. ഐസൊലേഷൻ വാർഡുകളുടെ ശുചീകരണത്തിനായി 2700 ലിറ്റർ സ്പിരിറ്റ് ഇതിനകം എക്സൈസ് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്