കാഞ്ഞങ്ങാട്: ആറുപേരില്‍ കൊറോണ സ്ടിരീകരിച്ചതോടെ കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച്ചത്തേക്കും പള്ളികളും അമ്പലങ്ങളും ചര്‍ച്ചുകളും മറ്റാരാധനാലയങ്ങളും രണ്ടാഴ്ച്ചത്തേക്കും അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനം. നഗര - ഗ്രാമ ഭേദമില്ലാതെ കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ11-മുതല്‍ വൈകീട്ട് 5 - മണി വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ- എന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.
ഇതിനു വിരുദ്ധമായി രാവിലെ തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടിറങ്ങി അടപ്പിച്ചു. വരും ദിവസങ്ങളില്‍ കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ ബോധപൂര്‍വം ശ്രമമുണ്ടായാല്‍ കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് കടയുടമകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
വാഹനങ്ങള്‍ കൃത്യമായി ചെക്കിങ്ങിനു ശേഷമാണ് വിടുന്നത്. ഓരോ വാഹനവും തടഞ്ഞുവെച്ച് ട്രാവല്‍ ഹിസ്റ്ററി ചോദിച്ചറിഞ്ഞതിനു ശേഷമാണ് യാത്ര തുടരാന്‍ അനുവദിക്കുന്നത്. അതിര്ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഇതുവരെ തടഞ്ഞിട്ടില്ലെങ്കിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. കൃത്യമായ മുന്‍കരുതലുകള്‍ എടുത്താണ് അവശ്യ സര്‍വീസുകള്‍ നടത്തുന്നത്. കാസര്‍ഗോഡ് കൊറോണ ജാഗത ഈ അളവില്‍ വേണ്ടി വന്നത് രോഗം സ്ഥിരീകരിക്കപ്പെട്ട ഒരാളുടെ നിരുത്തരവാദപരമായ ഇടപെടലുകള്‍ കാരണമാണെന്ന് ഇന്നലെ അവലോകന യോഗ വിശദീകരണത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഗള്‍ഫില്‍ നിന്ന് വന്ന ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് എന്‍.എ നെല്ലിക്കുന്ന്, അബ്ദുല്‍ റസാക്ക് എന്നീ രണ്ട് എം.എല്‍.എ മാര്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്.
മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനാണ് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. കാര്യങ്ങള്‍ ശരിയാം വണ്ണം നടന്നില്ലെങ്കില്‍ കടുത്ത നിയന്ത്രണത്തിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്