തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ പി. ടി. തോമസ് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചത്.
സുപ്രീംകോടതി വിധിയില്‍ കെ. എം. മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് പി. ടി. തോമസ് പറഞ്ഞു. ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെയാണ് 2015-ലെ ബജറ്റ് ദിനത്തിൽ ശിവൻകുട്ടി നിയമസഭയിൽ അഴിഞ്ഞാടിയത്. 2,20,093 രൂപയുടെ നഷ്ടമുണ്ടായെന്നും പി. ടി. തോമസ് അടിയന്തര പ്രമേയത്തില്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്നും കേസ് പിന്‍വലിക്കാന്‍ കേസ് നല്‍കിയ പ്രോസിക്യൂട്ടര്‍ക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവൻകുട്ടി രാജിവയ്ക്കേണ്ട പ്രശ്നം ആയി കോടതി വിധിയെ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്നാണ് സ്പീക്കര്‍ അടിയന്തര പ്രേമേയത്തിന് അനുമതി നിഷേധിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ആരോപിച്ചു . ചില വക്കീലന്മാർ വാദവും തള്ളി കേസും കഴിഞ്ഞ് കോടതി വരാന്തയിൽ നിന്ന് വാദിക്കും. അതാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും വി. ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. താന്‍ രാജി വയ്ക്കില്ലെന്നും വിചാരണക്കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോടതി കേസിന്റെ മറ്റു ഭാഗങ്ങളിലേക്ക് കടന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിയെ കൂടാതെ കെ. ടി. ജലീല്‍, ഇ. പി. ജയരാജൻ, കെ. കുഞ്ഞഹമ്മദ്, സി. കെ. സദാശിവൻ, കെ. അജിത്ത് എന്നിവരാണ് വിചാരണ നേരിടേണ്ടത്.